മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബൊറൂസ്യ ഡോർട്മുണ്ട് -റയല്‍ മാഡ്രിഡ് പോരാട്ടം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണികിനെ വീഴ്ത്തി റയല്‍ ഫൈനല്‍ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.
ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയലിന്റെ ഫൈനല്‍ പ്രവേശനം.ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ഇതിനിടെ റയലിന്റെ നിരവധി അവസരങ്ങള്‍ ബയേണ്‍ ഗോള്‍ മാനുവല്‍ നൂയര്‍ രക്ഷപ്പെടുത്തിയിരുന്നു.
68ആം മിനിറ്റില്‍ ബയേണാണ് മുന്നിലെത്തിയത്. അല്‍ഫോണ്‍സോ ഡേവിസാണ് ബയേണിനെ മുന്നിലെത്തിച്ചത്. ഹാരി കെയ്നിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറിയ ഡേവിസ്, റയല്‍ ഗോളി ലുണിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
87ാം മിനിറ്റില്‍ റയല്‍ സമനില ഗോള്‍ നേടി. വിനീഷ്യസിന്റെ ഷോട്ട് പിടിക്കാന്‍ ശ്രമിച്ച നൂയറിന്റെ കൈകളില്‍ നിന്ന് വീണ പന്ത് ഹൊസേലു പോസ്റ്റില്‍ കയറ്റി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബയേണ്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഹൊസേലു റയലിന്റെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി.
നേരത്തേ പിഎസ്ജിയെ സെമിയില്‍ തകര്‍ത്ത ഡോർട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ട് പാദങ്ങളിലായി 2-0ത്തിനാണ് ഡോര്‍ട്ട്മുണ്ടിന്റെ വിജയം. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ