''ജി കാര്‍ത്തികേയന്‍ ആയിരുന്നു കെപിസിസി പ്രസിഡന്റ് ആവേണ്ടിയിരുന്നത്. കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നുവെങ്കില്‍ യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാവുമായിരുന്നു.'' കഴിഞ്ഞ ദിവസം നടന്ന ജി കാര്‍ത്തികേയന്‍ അനുസ്മരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞ വാക്കുകളാണത്. കാര്‍ത്തികേയന്‍ അനുസ്മരണത്തിനൊപ്പം വിഎം സുധീരന്റെ നേതൃത്വത്തിനോടുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു കെസി ജോസഫിന്റെ വാക്കുകള്‍.
ഗ്രൂപ്പുകള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് എന്നതായിരുന്നു വിഎം സുധീരന് പൊതുസമൂഹത്തിലുള്ള സ്വീകാര്യത. സുധീരന്‍ നേതൃത്വത്തിലേക്കു വന്നതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ അതിപ്രസരത്തിന് അറുതിയാവുമെന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. സുധീരന്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ഇതു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രബലമായ ഗ്രൂപ്പുകളെല്ലാം സുധീരനെതിരെ തിരിയുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.
കെസി ജോസഫ് ചൂണ്ടിക്കാട്ടിയതു പോലെ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട സമയത്താണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സുധീരനെ സംസ്ഥാനഘടകത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട്, ഗ്രൂപ്പുരാഷ്ട്രീയത്തിന് അറുതി വരുത്താന്‍ നടത്തിയ ശ്രമമായിട്ടാണ് ഇതു വിലയിരുത്തപ്പെട്ടത്. സംസ്ഥാനത്തുനിന്നുള്ള ഏതെങ്കിലും പ്രമുഖ നേതാവോ വിഭാഗമോ സുധീരന്റെ പേരു നിര്‍ദേശിച്ചിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധീരനെ നിയമിച്ചത്. ഈ അതൃപ്തി പിന്നീടുള്ള പ്രവര്‍ത്തനത്തില്‍ ഉടനീളം സുധീരനും ഗ്രൂപ്പുകളും തമ്മിലുള്ള സമവാക്യത്തില്‍ പ്രകടമായിരുന്നു.
സുധീരന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്ന പരാതിയുമായി കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും ഹൈക്കമാന്‍ഡിനു മുന്നിലെത്തുന്നതിനും ഈ കാലയളവ് സാക്ഷിയായി. കരുണാകരന്‍-ആന്റണി കാലം മുതലേ ഇരു ധ്രുവങ്ങളിലായി നിന്ന കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒരേ മനസോടെയാണ് ഈ പരാതിയുമായി ഡല്‍ഹിക്കു പറന്നത്. സുധീരന്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ പരാതി.
സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബലാബലമാണ് സംസ്ഥാനത്തെ വിവാദമായ മദ്യനയത്തിനും കാരണമായത്. നിലവാരമില്ലാത്ത ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന സുധീരന്റെ നിലപാടിനോടു വിയോജിച്ചാണ് ബാറുകള്‍ മുഴുവന്‍ പൂട്ടിയിടാനുള്ള തീരുമാനത്തിലേക്ക് ഉമ്മന്‍ ചാണ്ടി എത്തിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങളും ബാര്‍ കോഴ ആരോപണത്തില്‍ സുധീരന്‍ സ്വീകരിച്ച നിലപാടുകളും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചു. സുധീരന്‍ പരസ്യമായെടുത്ത നിലപാടുകളാണ് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്കു വഴിവച്ചതെന്ന് എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നിബഹനാന്‍ ഫലം വന്നതിനു പിന്നാലെ പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ