തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ചരിത്രത്തെ മാറ്റിയെഴുതാന്‍ പോകുന്ന രണ്ട് സംസ്ഥാന പാതകളുടെ നിര്‍മ്മാണം നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.6500 കോടി രൂപ ചെലവു വരുന്ന തീരദേശ ഹൈവേയുടേയും 3500 കോടി ചെലവു വരുന്ന മലയോര ഹൈവേയുടേയും നിര്‍മ്മാണങ്ങളാണ് ആരംഭിക്കാന്‍ പോകുന്നത്. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണം തുടങ്ങുന്നതിനു മുന്നോടിയായി ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ, മണ്ണു പരിശോധന എന്നിവ തുടങ്ങി.
തീരദേശ ഹൈവേയുടെ നിര്‍മാണം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും മലയോര ഹൈവേയുടെ നിര്‍മാണം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും തുടങ്ങാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. രണ്ടു ജില്ലകളിലെ മലയോര പാതയുടെ രൂപരേഖ നാറ്റ്പാക് നേരത്തേ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. തീരപാതയുടെ രൂപരേഖ മരാമത്ത് വകുപ്പു തന്നെയാണ് തയ്യാറാക്കുന്നത്. നാറ്റ്പാക്കിന്റെ നേതൃത്വത്തിലുള്ള മണ്ണുപരിശോധന ഈ മാസം പൂര്‍ത്തിയാകും.ആദ്യഘട്ടത്തിനായി അടുത്ത മാസം കിഫ്ബിയില്‍ നിന്നു പണം ലഭ്യമാക്കാനാണ് മരാമത്ത് വകുപ്പിന്റെ ശ്രമം. ഒരു വര്‍ഷത്തിനകം 2500 കോടി രൂപയാണു കിഫ്ബിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്
തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 657 കിലോമീറ്ററാണ് തീരദേശ ഹൈവേയുടെ നീളം. 6500 കോടി രൂപ മൊത്തം ചെലവ് വരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വഴി റോഡ് കടന്നുപോകും. നാലു റെയില്‍വേ മേല്‍പാലങ്ങളും 14 പാലങ്ങളും നാലു മേല്‍പാലങ്ങളും നിര്‍മിക്കും.
മലയോര ഹൈവേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1267 കിലോമീറ്ററാണ്. 3500 കോടിയാണ് ചെലവ്. ആലപ്പുഴ ഒഴികെയുള്ള ബാക്കിയെല്ലാ ജില്ലകളിലൂടേയും റോഡ് കടന്നുപോകും. കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ നിര്‍മ്മാണമാകും ആദ്യഘട്ടത്തില്‍ നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ