രാജ്യാന്തര ചലച്ചിത്ര മേള: വാജിബിന് സുവര്‍ണ ചകോരം 

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം വാജിബിന്.
രാജ്യാന്തര ചലച്ചിത്ര മേള: വാജിബിന് സുവര്‍ണ ചകോരം 

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം വാജിബിന്. പലസ്തീന്‍ സംവിധായക ആന്‍മരിയ വാസിര്‍ മന്ത്രി തോമസ് ഐസക്കില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.   മികച്ച സംവിധാനത്തിനുളള രജത ചകോരത്തിന് തായ്‌ലന്റില്‍ നിന്നുളള അനുജ ബുനിയ വര്‍ദ്ധനെ തെരഞ്ഞെടുത്തു. ദി ഫെയര്‍വെല്‍ ഫഌവറാണ് അനൂജയ്ക്ക് പുരസ്‌കാരം നേടി കൊടുത്ത ചിത്രം. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുളള ഫിപ്രസ്‌കി പുരസ്‌കാരം അമിത് വി മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്‌ക്കാരം  സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദനെയും തേടിയെത്തി. നവാഗത സംവിധായകനുളള രജത ചകോരവും സഞ്ജു സുരേന്ദ്രനു തന്നെയാണ്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനാണ്  മികച്ച മലയാള ചിത്രത്തിനുളള നെറ്റ്പാക് പുരസ്‌കാരം.   പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് ജോണി ഹെന്‍ട്രിക്‌സ് സംവിധാനം ചെയ്ത കാന്‍ഡലേറിയ അര്‍ഹത നേടി. 

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി. ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്‌സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 14 മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ് യങ് കാള്‍മാര്‍ക്‌സും റഷ്യന്‍ ചിത്രമായ ലവ്‌ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

വൈകിട്ട് നിശാഗന്ധിയില്‍ നടന്ന  സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com