കുബുദ്ധി തിരിഞ്ഞുകൊത്തി; സ്വന്തം വീടിന് തീവച്ച കേസില്‍ സെല്‍വരാജും ഗണ്‍മാനും അറസ്റ്റില്‍ 

സ്വന്തം വീടിന് തീയിട്ടതിന് ശേഷം സിപിഎം നേതാക്കള്‍ക്കെതിരെ കേസ് കൊടുത്ത സംഭവത്തില്‍ മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. സെല്‍വരാജ്, ഗണ്‍മാന്‍ പ്രവീണ്‍ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
കുബുദ്ധി തിരിഞ്ഞുകൊത്തി; സ്വന്തം വീടിന് തീവച്ച കേസില്‍ സെല്‍വരാജും ഗണ്‍മാനും അറസ്റ്റില്‍ 

തിരുവനന്തപുരം: സ്വന്തം വീടിന് തീയിട്ടതിന് ശേഷം സിപിഎം നേതാക്കള്‍ക്കെതിരെ കേസ് കൊടുത്ത സംഭവത്തില്‍ മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. സെല്‍വരാജ്, ഗണ്‍മാന്‍ പ്രവീണ്‍ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

2012ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സെല്‍വരാജിന്റെ നെടിയാങ്കോടെ ദിവ്യ സദനത്തിന് തീവെച്ചത്. വീടിനോട് ചേര്‍ന്ന് പൊലീസ് സംരക്ഷണത്തിനായി കെട്ടിയ ടെന്റിനും തീപിടിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ വീടാക്രമിച്ച് തീവച്ചുവെന്നും തന്നെയും കുടുംബത്തേയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കാണിച്ച് സെല്‍വരാജ് പൊലീസ് പരാതി നല്‍കി. ഇതുയര്‍ത്തിക്കാട്ടി ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വലിയ പ്രചാരണമാണ് യുഡിഎഫും സെല്‍വരാജും നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ സെല്‍വരാജ് ജയിച്ചിരുന്നു. 

അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസില്‍ അന്വേഷണം നടന്നപ്പോള്‍ വാദി പ്രതിയാകുമെന്ന ഘട്ടം എത്തി. അപ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കടലാസ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണതാകാമെന്ന് കാണിച്ച് സെല്‍വരാജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. എന്നാല്‍, പൊലീസ് ടെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുതലടക്കം കത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാകുമായിരുന്നില്ല. 

വിശദമായ അന്വേഷത്തിലാണ് സെല്‍വരാജും ഗണ്‍മാനും ചേര്‍ന്ന് തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തീയിട്ടതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സെല്‍വരാജിനെ കുടുക്കിയത്. ഇത് പാറശാലയിലെ ഒരു മണലൂറ്റുകാരന്റെ നമ്പറാണ്. ഈ നമ്പര്‍ കാലങ്ങളായി സെല്‍വരാജിന്റെ ഗണ്‍മാനാണ് ഉപയോഗിച്ച് വരുന്നത്. തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മണലൂറ്റുകരാന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. 

തീവച്ചശേഷം ഗണ്‍മാന്‍  തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. വേളാങ്കണ്ണിയില്‍ പോയതിനാല്‍ വീട്ടിലില്ലായിരുന്നുവെന്നാണ് സെല്‍വരാജ് മൊഴിനല്‍കിയത്. എന്നാല്‍, ഈ ദിവസങ്ങളില്‍ അദ്ദേഹം ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നു കണ്ടെത്തി. പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അറിഞ്ഞതോടെ രണ്ട് പ്രതികളും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും  ജാമ്യം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com