തമിഴ് കവി ഇങ്ക്വിലാബിന് മരണനാനന്തര ബഹുമതിയായി ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കില്ലെന്ന് നിലപാടെടുത്ത കുടുംബത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ച് സംഘപരിവാര്‍. ഇങ്ക്വിലാബിന്റെ കുടുംബം കേന്ദ്രസര്‍ക്കാര്‍ ബഹുമതി നിരസിച്ചുവെന്ന സമകാലിക മലയാളം വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ട ട്രൂ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിലാണ് സംഘപരിവാറുകാരുടെ അധിക്ഷേപം.
ഇങ്ക്വിലാബിനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലാണ് സംഘപരിവാര്‍ കമന്റുകള്‍ പ്രവഹിക്കുന്നത്. എതാണീ മരപ്പട്ടി.സുഡാപ്പിക്കള്‍ കൊടുക്കുന്നുണ്ടല്ലോ അവശൃത്തിലും കുടുതല്‍. അത് നക്കിതിന്നുന്ന വര്‍ഗ്ഗം.ആരാണ് ഈ പട്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് തുടങ്ങി വളരെ വൃത്തികെട്ട ഭാഷയിലാണ് സംഘപരിവാര്‍ ഇങ്ക്വിലാബിനെ അപമാനിക്കുന്നത്. വാര്‍ത്താ ലിങ്ക് തുറന്നു നോക്കാതെയുള്ള ആക്രോശങ്ങളാണ് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. അദ്ദേഹം ആരാണെന്നോ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്നും സംഘപരിവാറുകാര്‍ക്ക് അറിയില്ല എന്ന് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നു.
ആരാ? ഏത് അവാര്‍ഡ് സ്വീകരിക്കുന്ന കാരൃമാ. ഈ വഴിപോക്കനെ മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോയെന്ന് ഒരു സംഘപരിവാറുകാരന്‍ ചോദിക്കുന്നു. ആര്‍ക്കും എഴുതാം പക്ഷേ അര്‍ഹതപ്പട്ടവരില്‍ നിന്ന് അംഗീകാരം വാങ്ങാന്‍ ഈശ്വരാധീനം വേണമെന്ന് മറ്റൊരാള്‍. അങ്ങനെ ഒരു ബുദ്ധി ജീവി കൂടി ജനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മരണം പോലും അറിയാത്ത ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഭരണകൂടത്തിനെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്ന ആളായിരുന്നു തമിഴ് വിപ്ലവ കവി മക്കള്‍ പവലര്‍ ഇങ്ക്വിലാബ്. വര്‍ഗീയതയ്ക്കും ജാതിയതയ്ക്കും എതിരെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹത്തിന് വിമര്‍ശനമുണ്ടായിരുന്നു. അതിനാല്‍ മോദി സര്‍ക്കാരില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇങ്ക്വിലാബിന്റെ മകള്‍ ഡോ. ആമിന കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ വാര്‍ത്ത ഷെയര്‍ ചെയ്ത സംഘപരിവാര്‍ ഗ്രൂപ്പിലാണ് ഇങ്ക്വിലാബിനെതിരെ കടുത്ത തെറിയഭിഷേകം നടന്നത്. നിരന്തരം വംശീയ അധിക്ഷേപം നിറഞ്ഞ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഗ്രൂപ്പാണ് ട്രൂ തിങ്കേഴ്‌സ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൊലവിളി പോസ്റ്റുകള്‍ ഇതില്‍ സംഘപരിവാര്‍ വ്യപകമായി പ്രചരിപ്പിക്കുന്നുണ്ട്.
നിരവധി നോവലുകളും കവിതാ സമാഹാരങ്ങളും ചെറുകഥകളും സാഹിത്യ നിരൂപണങ്ങളും പ്രസിദ്ധീകരിച്ച ഇങ്ക്വിലാബ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.
ജീവിച്ചിരിക്കുന്ന കാലത്ത് ഒരു അവാര്‍ഡും സ്വീകരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍ക്കാരുകളുടെ മുഖംമൂടി മാത്രമേ മാറുന്നുള്ളു. അതിന്റെ സ്വഭാവം മാറുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നെന്ന് ഡോ. ആമിന കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തില്‍ പറയുന്നു.
രാജ്യത്ത് ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും എങ്ങും നടമാടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവാര്‍ഡ് സ്വീകരിച്ചാല്‍ ഇതേക്കുറിച്ച് വേവലാതിപ്പെടുകയും നിരന്തരം എഴുതുകയും ചെയ്ത ഇങ്ക്വിലാബ് നയിച്ച ജീവിതത്തോടും അദ്ദേഹത്തിന്റെ രചനകളോടും ചെയ്യുന്ന നീതികേടും വഞ്ചനയുമായിരിക്കും എന്നും ആമിന പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ