സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയപ്പെടാനില്ലെന്ന് ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് വിഎസ് അച്യുതാനന്ദന്‍. തന്നെ സന്ദര്‍ശിക്കാനെത്തിയ കളക്ടറോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറില്‍ ശ്രീറാം വെങ്കിട്ട രാമന്‍ നടത്തിയ ഇടപെടല്‍ ചെറിയ കാര്യമല്ലെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു. 2006 ല്‍ തുടങ്ങിയ കൈയേറ്റം തിരിച്ച് പിടിക്കല്‍ പലവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വിഎസ് പറഞ്ഞു.
2016 ജൂലായ് 22ന് ദേവികുളം സബ് കളക്ടറായി ചാര്‍ജെടുത്ത ശ്രീറാം വെങ്കിട്ടരാമന്‍ 11 മാസത്തിനുള്ളില്‍ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈയേറിയ മുന്നൂറോളം ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്. ഇതില്‍ വിവാദ വെള്ളൂക്കുന്നേല്‍ കുടുംബം കൈയേറിയ പാപ്പാത്തിച്ചോലയിലെ 200 ഏക്കര്‍ ഒഴിപ്പിച്ചെടുത്തതും അവിടെയുണ്ടായിരുന്ന കുരിശ് പൊളിച്ചതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു ആദ്യം മൂന്നാര്‍ ഓപ്പറേഷന്‍ എന്ന പേരില്‍ മൂന്നാര്‍ കയ്യേറ്റങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്. പിന്നീട് ഇതേവിഷയം ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമായിരുന്നു. ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിര്‍പ്പുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
മൂന്നാറില്‍ സബ് കളക്ടറുടെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ മൂന്നാര്‍ പ്രശ്‌നം കൂടുതല്‍ ശ്രദ്ധ നേടുകയായിരുന്നു. പക്ഷേ ഇതിനിടെ കളക്ടറെ സ്ഥലം മാറ്റുകയായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായാണ് സ്ഥാനമാറ്റം നല്‍കിയത്. ശ്രീറാമിന് പ്രമോഷന്‍ നല്‍കിയാണ് പുതിയ തസ്തികയിലേക്ക് മാറ്റിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ