ജയിലില്‍ മര്‍ദനമേറ്റെന്ന് സുനി, നിഷേധിച്ച് ഡോക്ടര്‍; വക്കാലത്തിനെച്ചൊല്ലി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം

വക്കാലത്ത് എടുക്കുന്നതിനായി അഡ്വ. ബിഎ ആളൂര്‍ എത്തിയതാണ് തര്‍ക്കത്തിനു വഴിവച്ചത്.
ജയിലില്‍ മര്‍ദനമേറ്റെന്ന് സുനി, നിഷേധിച്ച് ഡോക്ടര്‍; വക്കാലത്തിനെച്ചൊല്ലി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം

കൊച്ചി: ജയിലില്‍ വച്ച് തനിക്കു മര്‍ദനമേറ്റെന്നു നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ കോടതിയില്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനില്‍ കുമാര്‍ ഈ പരാതി ഉന്നയിച്ചത്. 

റിമാന്‍ഡ് കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് സുനില്‍ കുമാറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഈ അവസരത്തില്‍ ജയില്‍വച്ചു തനിക്കു മര്‍ദനമേറ്റതായി ഇയാള്‍ മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍ക്ക് ഇക്കാര്യം അറിയാമെന്നും സുനി പറഞ്ഞി. ഇതിനെത്തുടര്‍ന്ന് കോടതി ജയില്‍ ഡോക്ടറെ വിസ്തരിച്ചു. മര്‍ദനമേറ്റെന്ന സുനിയുടെ വാദം ഡോക്ടര്‍ നിഷേധിച്ചു. മര്‍ദനമേറ്റകാര്യം തനിക്ക് അറിയില്ലെന്നും ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

അതിനിടെ സുനിയുടെ വക്കാലത്ത് സംബന്ധിച്ച് കോടതിയില്‍ വാക്കു തര്‍ക്കമുണ്ടായി. അഡ്വ. ടെനിയാണ് നിലവില്‍ സുനിയുടെ വക്കീല്‍. വക്കാലത്ത് എടുക്കുന്നതിനായി അഡ്വ. ബിഎ ആളൂര്‍ എത്തിയതാണ് തര്‍ക്കത്തിനു വഴിവച്ചത്. വക്കാലത്ത് ആളൂരിനു നല്‍കണമെന്ന് സുനി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആളൂര്‍ എങ്ങനെയാണ് സുനിയെ ജയിലില്‍ കണ്ടതെന്നും എപ്പോഴാണ് വക്കാലത്ത് ഒപ്പിട്ടുനല്‍കിയതെന്നും ടെനി ചോദിച്ചു. 

കേസുമായി ബന്ധപ്പെട്ട് കാക്കനാട്ട് ജില്ലാ ജയലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സുനില്‍ കുമാര്‍ കിടന്ന സെല്ലിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് നടപടി.

കേസില്‍ രണ്ടു ദിവസത്തിനകം വഴിത്തിരിവ് ഉണ്ടാവുമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാവുമെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com