ഏതാനും ചിലര്‍ വിഷമം സഹിക്കേണ്ടിവന്നാലും വികസനപദ്ധതികള്‍ക്ക് ഒന്നിക്കണമെന്ന് പിണറായി വിജയന്‍; എതിര്‍ക്കുന്നവരെ നേരിടാനുമറിയാം

വിമര്‍ശനത്തിലൂടെ ഒരു പദ്ധതിയില്‍നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി
ഏതാനും ചിലര്‍ വിഷമം സഹിക്കേണ്ടിവന്നാലും വികസനപദ്ധതികള്‍ക്ക് ഒന്നിക്കണമെന്ന് പിണറായി വിജയന്‍; എതിര്‍ക്കുന്നവരെ നേരിടാനുമറിയാം

കൊച്ചി: ഏതാനും ചിലര്‍ വിഷമം സഹിക്കേണ്ടിവന്നാലും വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. പുനരധിവാസപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. എന്നിട്ടും പദ്ധതികള്‍ക്കെതിരെ നില്‍ക്കുന്നവരെ നേരിട്ടും വികസനം നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെട്രോ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമര്‍ശനത്തിലൂടെ ഒരു പദ്ധതിയില്‍നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് വികസനപ്രവര്‍ത്തനവും സമയബന്ധിതമായി പൂര്‍ത്തികരിക്കാനാവും എന്ന് തെളിയിക്കുന്നതാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി. കൊച്ചി നിവാസികള്‍ വളരെ നല്ല രീതിയിലാണ് സഹായിച്ചതെന്ന് മുഖ്യമന്ത്രി കൊച്ചിനിവാസികള്‍ക്ക് നന്ദി പറഞ്ഞു.
കൊച്ചി മെട്രോയുടെ ഔപചാരികമായ ഉദ്ഘാടനം ആര് നടത്തണമെന്ന് സംശയമുണ്ടായിരുന്നില്ല. ഉദ്ഘാടനം ആദരണീയനായ പ്രധാനമന്ത്രിതന്നെ നിര്‍വ്വഹിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ പൊതുനിലപാട്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കിയവര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് ഇക്കാര്യമെന്ന് അറിയാം. കൊച്ചി മെട്രോ പദ്ധതി രാജ്യത്തിന്റെ പദ്ധതിയാണ്. നമ്മുടെ രാജ്യത്തിന്റെയാകെ സംഭാവനയാണ്. രാജ്യത്താകെയുള്ള തൊഴിലാളികളാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിച്ചത്. അതില്‍ അവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇ. ശ്രീധരന്റെ സേവനത്തെക്കുറിച്ച് എടുത്തു പറഞ്ഞ മുഖ്യമന്ത്രി, ഇ. ശ്രീധരന്റെ അനിതരസാധാരണമായ അനുഭവപാടവങ്ങളാണ് കൊച്ചി മെട്രോയെ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്നും പറഞ്ഞു.
വികസന കാര്യത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നും ഇനിയും വികസിക്കേണ്ടതുണ്ടെന്ന വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ഞങ്ങളേറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com