എല്‍ഡിഎഫ് വരണമെന്ന് ആഗ്രഹിച്ചു, പിണറായി മുഖ്യമന്ത്രിയാവണമെന്നും:  ജേക്കബ് തോമസ്

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവിരുദ്ധനെന്നു മുദ്രകുത്താന്‍ വാര്‍ത്താസമ്മേളനം വിളിച്ചയാളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ജേക്കബ് തോമസ്
എല്‍ഡിഎഫ് വരണമെന്ന് ആഗ്രഹിച്ചു, പിണറായി മുഖ്യമന്ത്രിയാവണമെന്നും:  ജേക്കബ് തോമസ്


തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവണമെന്നും താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഡിജിപി ജേക്കബ് തോമസ്. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ചതിനാലാണ് പിണറായി മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിച്ചതെന്ന് ജേക്കബ് തോമസ് ആത്മകഥയില്‍ പറയുന്നു. ജേക്കബ് തോമസിന്റെ ആത്മകഥ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എഡിജിപിയായിരുന്ന താന്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച രീതിയെക്കുറിച്ച് അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിര്‍പ്പില്ലായിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണം എന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെങ്കിലും ആരോപണവിധേയനായ കെ ബാബുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് തന്നെ മാറ്റാന്‍ ശ്രമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ജേക്കബ് തോമസ് പറയുന്നു.

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവിരുദ്ധനെന്നു മുദ്രകുത്താന്‍ വാര്‍ത്താസമ്മേളനം വിളിച്ചയാളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ജേക്കബ് തോമസ് ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍, കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്കെതേരെയും പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ട്. 

സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പലതരം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു. ജനവിരുദ്ധന്‍, മനസിന് സുഖമില്ലാത്തവന്‍ എന്നെല്ലാം തനിക്ക് ആക്ഷേപം കേള്‍ക്കേണ്ടി വന്നു. തന്നേക്കാള്‍ വളരെ ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നായിരുന്നുവെന്ന് ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു. കേരള രാഷ്ട്രീയത്തിലെ പ്രമുഖരെക്കുറിച്ചും അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെട്ടതും അടക്കം വിവാദപരമായ പല പരാമര്‍ശങ്ങളും ആത്മകഥയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com