കൊടി സുനി ജയിലിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കി

കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്
കൊടി സുനി ജയിലിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി. മാാതൃഭൂമിയാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. കേസില്‍ ഇയാളെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പൊലീസിന് അനുമതി നല്‍കി.

2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്‌റ്റോപ്പിനുസമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചചെയ്യാനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം നടത്തിയെന്നാണ് നല്ലളം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്. കാക്ക രഞ്ജിത് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊടിസുനിയുടെ പങ്കിനെക്കുറിച്ചും രഞ്ജിത് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യംചെയ്യും. രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ ഇട്ടിരുന്നു. 

കേസില്‍ ഇതുവരെ ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാലുപേരാണ് പിടിച്ചുപറി നടത്തിയത്. ഇവര്‍ കവര്‍ന്ന സ്വര്‍ണം ഗുരുവായൂരിലെത്തി രഞ്ജിത്തിന് കൈമാറി. രഞ്ജിത്ത് ഇത് കൊല്ലത്തെത്തി രാജേഷിന് കൈമാറി. 

ടി.പി.കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകന്‍ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായിട്ടുണ്ട്. ഈ അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും സുനി തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ടി.പി വധക്കേസിലെ കൊലയാളിസംഘാംഗവും മൂന്നാം പ്രതിയുമാണ് കണ്ണൂര്‍ നിടുമ്പ്രം ചൊക്ലി മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com