സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിച്ചിരുന്നു എന്നത് സത്യമാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ജയശങ്കറിന്റെ പ്രതികരണം. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍, ഉമ്മന്‍ ചാണ്ടിയുടെ യശസിന് ഇത് മങ്ങലേല്‍പ്പിക്കുമെന്നും 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം ബഹു: ശിവരാജൻ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിയമസഭയുടെ മേശപ്പുറത്തു വെക്കാൻ ഇനിയും താമസം വരും.
സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കൾ പോലും പറയില്ല. അതേസമയം, മുഖ്യൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവർത്തിച്ചു എന്നതും സത്യമാണ്. ജോപ്പൻ, ജിക്കുമോൻ, ഗൺമോൻ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്.
റിപ്പോർട്ട് പ്രതികൂലമായാൽ, ഉമ്മൻ ചാണ്ടിയുടെ യശോധാവള്യത്തിനു മങ്ങലേല്ക്കും, 2021ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകും.
മറിച്ച്, റിപ്പോർട്ട് അനുകൂലമാകുന്ന പക്ഷം യക്ഷ കിന്നര ഗന്ധർവന്മാർ പാടിപ്പുകഴ്ത്തും, മനോരമ മുഖപ്രസംഗം എഴുതും. ഉമ്മൻജി പിടിച്ചാൽ കിട്ടാത്ത നിലയിലെത്തും.
പഴയ ദൃക്സാക്ഷി വിവരണക്കാർ പറയുംപോലെ, പന്താണ് ഉരുളുന്ന സാധനമാണ്, ആരും ഗോളടിക്കാം ആരും ജയിക്കാം...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ