കൊച്ചി : മരണത്തിന്റെ കൈയിൽ നിന്നും അപ്രതീക്ഷിതമായി ജീവിതത്തിലേക്കൊരു തിരിച്ചുവരവ്. ഏലൂക്കര വടക്കേപ്പറമ്പിൽ അബ്ദുൽ ലത്തീഫിനെ (35) സംബന്ധിച്ചിടത്തോളം സംഭവിച്ചത് അതായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ അബ്ദുൽ ലത്തീഫ് നീന്തിയത് അഞ്ചു കിലോമീറ്ററാണ്. പെരിയാറിൽ പാതാളം പാലത്തിനു സമീപത്ത് പുല്ലിൽ പിടിച്ചുകിടന്ന ലത്തീഫിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് സംഭവം. ചെളി നിറഞ്ഞ, കുതിച്ചൊഴുകുന്ന പുഴയിൽ തലയുയർത്തി ഒഴുകിപ്പോകുന്ന ലത്തീഫിനെ ഇടമുളയിൽ തീരത്തിരിക്കുകയായിരുന്ന യുവാക്കൾ കണ്ടതാണ് രക്ഷയായത്. കലങ്ങി മറിഞ്ഞ് കലിതുള്ളിയൊഴുകുന്ന പുഴയിലേക്കു ചാടാൻ അവർ ഭയന്നു. ഉടൻ തന്നെ യുവാക്കൾ ഏലൂർ നഗരസഭാ കൗൺസിലർ ജോസഫ് ഷെറിയെ വിവരമറിയിച്ചു.
ഷെറി അറിയിച്ചതനുസരിച്ച് ഏലൂർ അഗ്നി രക്ഷാനിലയത്തിലെ സേനാംഗങ്ങൾ പാതാളം പാലത്തിലേക്കു കുതിച്ചെത്തി. ഈ സമയം ലത്തീഫ് പാതാളം പാലത്തിൽ നിന്ന് 200 മീറ്ററോളം അകലെയെത്തിയിരുന്നു. പാലത്തിലെത്തുന്നതിനു മുൻപുള്ള പുഴയുടെ വളവ് ലത്തീഫിനു രക്ഷയായി. ഈ ഭാഗത്തേക്ക് ഒഴുകിയെത്തിയ ലത്തീഫിനു പുൽക്കൂട്ടത്തിൽ പിടിത്തം കിട്ടി. പുല്ലിൽ പിടിച്ചു കിടന്ന ലത്തീഫിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. വീടിനു സമീപത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ഒഴുക്കിൽപ്പെട്ടതെന്ന് ലത്തീഫ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ