തിരുവനന്തപുരം: വേദനസംഹാരിയായ നൈട്രോസന്‍ ഗുളികയുടെ ഉപയോഗം ഐ.ടി. നഗരത്തില്‍ യുവതീയുവാക്കള്‍ക്കിടയില്‍ കൂടുന്നുവെന്ന് പോലീസ്. കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ 30 നൈട്രോസന്‍ ഗുളികകളുമായി മുട്ടത്തറ പെരുന്തല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ അനീഷ് (20) പിടിയിലായി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപം ടെക്കികള്‍ക്ക് ഗുളിക കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
മാസങ്ങളായി ഗുളിക വാങ്ങുന്നവരെ നിരീക്ഷിച്ചപ്പോഴാണ് അനീഷ് പിടിയിലായത്. മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും വിഷാദരോഗികള്‍ക്കും വേദനസംഹാരിയായി നല്‍കുന്ന ഈ ഗുളിക മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ നല്‍കില്ല. അനധികൃതമായി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ശേഖരിക്കുന്ന ഗുളിക തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.ലഹരിഗുളികകളുടെ മൊത്ത വില്പനക്കാരനായ മുട്ടത്തറ സ്വദേശിയെക്കുറിച്ച് എക്‌സൈസ് അന്വേഷിക്കുകയാണ്.
10 ഗുളികയ്ക്ക് 450 രൂപയാണ് വാങ്ങിയിരുന്നത്. മാസങ്ങളായി കഴക്കൂട്ടത്ത് വില്പന നടത്തുന്നതായും പെണ്‍കുട്ടികളാണ് കൂടുതല്‍ വാങ്ങുന്നതെന്നും കഴക്കൂട്ടം എക്‌സൈസ് പറഞ്ഞു. ലഹരിക്കായി ഗുളിക ഉപയോഗിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂര്‍ വരെ ബോധമില്ലാതെ ഉറങ്ങും. അവധി ദിവസങ്ങളിലാണ് ടെക്കികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആദ്യം ലഹരിക്കായി ഉപയോഗം തുടങ്ങുകയും ക്രമേണ ഇതിന് അടിമപ്പെടുകയും ചെയ്യും. ഉപയോഗിക്കുന്നവര്‍ വിഷാദരോഗത്തിനടിമപ്പെടുകയും തുടര്‍ന്നു അവരുടെ ആരോഗ്യസ്ഥിതി മോശമാകുകയും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കഴക്കൂട്ടം മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ നൈട്രോസന്‍ ഗുളികയുടെ ഉപയോഗം കൂടിവരികയാണ്. പരാതികളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഗുളികയുടെ ഉറവിടം കണ്ടെത്തിയത്. ഒട്ടേറെ പ്രദേശങ്ങളില്‍ ഗുളികയുടെ ഉപയോഗം വര്‍ധിക്കുന്നതായി കെണ്ടത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന കഴക്കൂട്ടം എക്സൈസ് കമ്മീഷണർ അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ