കൊച്ചി: അഞ്ചു വർഷം മുമ്പ് യാത്രപറഞ്ഞകന്ന തങ്ങളുടെ സഹോദരന്റെ ഹൃദയസ്പന്ദനം ഒരു വട്ടം കൂടി കേൾക്കാൻ അവരെത്തി.
ആ ഹൃദയത്തിലൂടെ പുതുജീവിതം സ്വന്തമാക്കിയ പെണ്‍കുട്ടിയെ മാറോടു ചേർത്തപ്പോൾ അവരനുഭവിച്ചതു സഹോദരസ്നേഹത്തിന്റെ ഹൃദ്യാനുഭവം. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അപൂർവസംഗമം.
അഞ്ചു വർഷം മുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ മൂവാറ്റുപുഴ ആരക്കുന്നം കടപ്പുറത്തു ശശീന്ദ്രന്റെയും ശാന്തയുടെയും മകൾ ശ്രുതി (29)യെ കാണാനാണ് മൂന്നു സഹോദരിമാർ ആശുപത്രിയിലെത്തിയത്. 43-ാം വയസിൽ റോഡപകടത്തിൽപ്പെട്ടു മസ്തിഷ്ക മരണം സംഭവിച്ച ഇവരുടെ സഹോദരൻ കോട്ടയം വാഴപ്പിള്ളി തൈപ്പറമ്പിൽ ജോസഫ് മാത്യുവിന്റെ (ലാലിച്ചൻ) ഹൃദയമാണു ശ്രുതിയിൽ ഇന്നു സ്പന്ദിക്കുന്നത്.
ലാലിച്ചന്റെ സഹോദരിമാരായ ലില്ലിക്കുട്ടി, സാലിയമ്മ, എൽസമ്മ എന്നിവരാണു ശ്രുതിയെ ആദ്യമായി കാണാൻ ലിസി ആശുപത്രിയിലെത്തിയത്. മാറ്റിവച്ച ഹൃദയവുമായി അഞ്ചു വർഷം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ വ്യക്തിയെന്ന പെരുമയും ശ്രുതിക്കാണ്. ശ്രുതിക്കു കേക്കു മുറിച്ചു പങ്കുവച്ചു നൽകാനും സഹോദരിമാർ മറന്നില്ല. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ അഞ്ചാം വാർഷികവും അവയവദാന ദിനവും ഒരുമിച്ചെത്തിയ ഇന്നലെ ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ശ്രുതിക്കും ലാലിച്ചന്റെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേരാൻ നടൻ കാളിദാസ് ജയറാമും എത്തി. അവയവദാനമെന്ന മഹത്തായ പുണ്യത്തിലൂടെ ലാലിച്ചന്റെ കുടുംബം കേരള സമൂഹത്തിനു മാതൃകയായെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമായിരുന്നു ശ്രുതിക്ക്. രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു ഡിസീസും ശ്രുതിക്കുണ്ടായിരുന്നു. ജന്മനാ ഒരു വൃക്ക മാത്രമേ ശ്രുതിക്കുണ്ടായിരുന്നുള്ളൂ. ഏഷ്യയിൽ ആദ്യമായാണ് ഇത്രയും രോഗാവസ്ഥയുള്ളയാളിൽ വിജയകരമായി ഹൃദയം മാറ്റിവയ്ക്കൽ നടത്തിയതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ