കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കള്‍. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നു. കൂട്ടക്കൊലപാതകത്തില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ട്. സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പരിശോധിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ലെന്നാണു പൊലീസ് പറയുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സൗമ്യയെ സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് ചിലരുടെ നിര്‍ദേശ പ്രകാരമാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഇക്കാര്യം കോടതിയില്‍ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നു വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗമ്യയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ബന്ധുക്കള്‍ നിരസിച്ച സാഹചര്യത്തില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണു പൊലീസ് ആലോചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ