തിരുവനന്തപുരം: പ്രളയദുരിത ബാധിത പ്രദേശങ്ങളിൽ യൂണിഫോം ധരിച്ചെത്താൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്. പല കുട്ടികളുടെയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇവ ക്ലാസിൽ കൊണ്ടുവരാൻ കഴിയാത്തതിന്റെ പേരിൽ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
സ്കൂൾ പരിസരവും ക്ലാസുകളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ഒരു സാഹചര്യവും സ്കൂളുകളിൽ ഇല്ലെന്നും അധ്യാപക രക്ഷാകർതൃ സംഘടനകളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളും ഉറപ്പുവരുത്തണം. അതുപോലെ, ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് അത് ലഭ്യമാക്കിയിട്ടുണ്ടെന്നു നുണ് മീൽ ഓഫീസർമാരും ഉറപ്പു വരുത്തണം.
എല്ലാ സ്കൂളുകളും ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് സിബിഎസ്ഇ റീജണൽ ഓഫീസർമാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും ജില്ലാ കളക്ടർമാരും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരും ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. സ്കൂളിലെത്തുന്ന ഏതെങ്കിലും കുട്ടിക്ക് പ്രത്യേകം സഹായമോ പരിഗണനയോ ആവശ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടനെ അധികൃതർ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ