തിരുവനന്തപുരം: ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർ ഇനി ഗഹാൻ രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പു തേഞ്ഞെന്ന് പറഞ്ഞ് പരിതപിക്കേണ്ട. ഗഹാൻ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് സർക്കാർ. രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ, വായ്പയെടുക്കുന്ന ബാങ്കിലിരുന്നുതന്നെ ഗഹാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാകും.
വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നവർക്ക് ഗഹാൻ (പണയാധാരം) രജിസ്റ്റർ ചെയ്യുന്നതിനായി സബ് രജിസ്ട്രാർ ഒാഫിസിലെത്തി രജിസ്റ്റർ ചെയ്യുന്നതാണ് നിലവിലുള്ള രീതി. ഇതിനാണ് ഓൺലൈൻ സമ്പ്രദായം നടപ്പിലാകുന്നതോടെ മാറ്റം വരുന്നത്. വായ്പ എടുക്കുന്നവർക്ക് രജിസ്ട്രാർ ഓഫീസിൽ പോകാതെ, ബാങ്കിലിരുന്ന് തന്നെ ഗഹാൻ രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.
ബാങ്കുകളിൽ ഈടുവെക്കുന്ന വസ്തുവിന്റെ വിവരം ബാങ്ക് സെക്രട്ടറിയോ, മാനേജറോ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഒാഫിസിലേക്ക് ഓൺലൈൻ വഴി അറിയിച്ചാണ് ഗഹാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. മുൻകാലങ്ങളിൽ വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നവർ, ആധാരം എഴുത്തുകാരെ സമീപിച്ച് പണയാധാരം എഴുതി രജിസ്റ്റർ ചെയ്താണ് വായ്പയെടുത്തിരുന്നത്.
എന്നാൽ ഗഹാൻ രജിസ്ട്രേഷൻ വന്നതോടെ, ആധാരം എഴുത്തുകാർ ഒഴിവായി. പകരം ബാങ്കിൽനിന്നുതന്നെ ഗഹാൻ ബോണ്ടും ഫയലിങ് ഷീറ്റും എഴുതി വായ്പയെടുക്കുന്നവർക്ക് നൽകി സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിച്ച് ഫയൽ ചെയ്യുകയായിരുന്നു. ഫയലിങ് ഷീറ്റ് സബ് രജിസ്ട്രാർ ഒാഫിസിലും ഒറിജിനൽ ഗഹാൻ ബാങ്കിലേക്കും നൽകിയിരുന്നു.
ഗഹാൻ രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഗഹാൻ രജിസ്ട്രേഷന്റെ വാല്യം രജിസ്റ്ററും ഇല്ലാതാകും. ഗഹാൻ രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി രജിസ്ട്രേഷൻ വകുപ്പ്, സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരുടെ ഡിജിറ്റൽ ഒപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ ഫയലിങ് ഷീറ്റ് ഒഴിവാക്കി ഗഹാൻ രജിസ്ട്രേഷൻ പേപ്പർ രഹിതമാകുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ