ചാപ്ലിന്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കിലോ?; തീയേറ്റര്‍ അറ്റ്‌മോസ് നാടകം 'ചാപ്ലിന്‍ ഷോ' കൊച്ചിയില്‍ 21മുതല്‍

നാടകം കാണാന്‍ എത്തുന്ന പ്രേക്ഷകരെ നാടക അനുഭവത്തിലേക്ക് എത്തിക്കാന്‍ രംഗവേദിയുടെ അന്തരീക്ഷം  ഉപയോഗിക്കുക എന്നുള്ളതാണ്  'തീയറ്റര്‍ അറ്റ്‌മോസ്'
ചാപ്ലിന്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കിലോ?; തീയേറ്റര്‍ അറ്റ്‌മോസ് നാടകം 'ചാപ്ലിന്‍ ഷോ' കൊച്ചിയില്‍ 21മുതല്‍

കൊച്ചി: 'തീയറ്റര്‍ അറ്റ്‌മോസ്' എന്ന പുതിയ നാടക സങ്കല്‍പ്പത്തില്‍ രൂപപ്പെടുത്തിയ ഹാസ്യ നാടകം 'ചാപ്ലിന്‍ ഷോ ' ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ 2018 ഡിസംബര്‍ 21, 22, 23 തീയതികളിലായി അവതരിപ്പിക്കുന്നു. കൊച്ചിയിലെ കലാ ആസ്വാദകര്‍ക്ക് മുന്നില്‍ നവീന കലാപ്രവര്‍ത്തനം നടത്തുന്ന  കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ  'കാര്‍ട്ട'് ആണ്  നാടകം അവതരിപ്പിക്കുന്നത്. 

നാടകം കാണാന്‍ എത്തുന്ന പ്രേക്ഷകരെ നാടക അനുഭവത്തിലേക്ക് എത്തിക്കാന്‍ രംഗവേദിയുടെ അന്തരീക്ഷം  ഉപയോഗിക്കുക എന്നുള്ളതാണ്  'തീയറ്റര്‍ അറ്റ്‌മോസ്'. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന  ഈ നാടകത്തെ എതിര്‍ നാടകം എന്ന വിഭാഗത്തിലാണ് വിഭാവനം  ചെയ്യുന്നത്. നാടകരചനയിലും അവതരണത്തിലും പതിവ് രീതികളെ നിരാകരിക്കുന്ന ഒരു ശ്രമം. ഇത് രംഗവേദിയില്‍ ആവിഷ്‌കരിക്കുമ്പോള്‍ സംവിധായകരും നടന്മാരും അത് ആസ്വദിക്കാന്‍ താല്‍പര്യമുള്ള പ്രേക്ഷക സമൂഹവും എല്ലാം സമാന സംവേദനത്തിലൂടെ കടന്നു പോകുന്നു. ഓരോ ഇടപെടലുകളുടെയും ഉടനെയുള്ള ആസ്വാദനവും അതേപോലുള്ള  തുടര്‍ച്ചകളിലൂടെ ഉണ്ടാകുന്ന ആത്യന്തികമായ അനുഭവവും നാടകത്തിന്റെ രസാനുഭൂതി പകര്‍ത്തുന്നു.

ലോകം മുഴുവന്‍ സ്‌റ്റേജാണ് എന്ന് പറഞ്ഞത് വില്യം ഷേക്‌സ്പിയറാണ്. എന്നാല്‍ ഈ നാടകത്തില്‍ കാര്‍ട്ട് അന്വേഷിക്കുന്നതാവട്ടെ സ്‌റ്റേജും ലോകവും തമ്മില്‍, എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്. അതിനിടയിലൂടെ കടന്നുപോകുന്ന പ്രേക്ഷകര്‍, നടന്മാര്‍ പരസ്പരം കൊടുത്തു വാങ്ങുന്ന രസങ്ങളില്‍ നാടകം സംഭവിക്കുന്നു. സാമൂഹ്യ വിമര്‍ശനം ചിരിയില്‍ ചാലിച്ച് കാണികളെ ത്രസിപ്പിച്ച ചാപ്ലിന്‍ സമകാലികന്‍ ആയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ നിന്നാണ് പ്രമേയം ഉണ്ടാകുന്നത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ചാപ്ലിനെ എങ്ങനെ പ്രചോദിപ്പിക്കുമായിരുന്നു എന്ന വെല്ലുവിളിയാണ് രചനാപരമായി ഈ നാടകത്തില്‍ ഉപയോഗിക്കുന്നത്. ഉത്തരാധുനികമായ ചിരിയും ചിതറിയ ചിന്തകളും അവതരണ സമ്പ്രദായത്തില്‍ പൊതിഞ്ഞാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

വാക്കുകള്‍ക്കപ്പുറത്തുളള വൈകാരിക തീവ്രതയാണ് ഈ നാടകവും കാഴ്ചക്കാരിലെത്തിക്കുന്നത്. പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് എഴുതപ്പെടേണ്ടതല്ല ഒരു സര്‍ഗാത്മക കൃതിയും. കാഴ്ചക്കാരെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കാന്‍ നാടകത്തിനു കഴിയുമ്പോള്‍ത്തന്നെ സമൂഹം ചിന്തിക്കേണ്ട ഉയര്‍ന്ന തലം ചൂണ്ടിക്കാണിക്കാനും ഈ നാടകത്തിനാവണം എന്നുള്ളതാണ് സൃഷ്ടാക്കളുടെ താല്പര്യം.

തീയറ്റര്‍ അറ്റ്‌മോസിന് രൂപം കൊടുക്കുന്നത് ജോയ് പി.പി, സതീഷ് മുല്ലക്കല്‍, അരുണ്‍ കുമാര്‍ പാവുമ്പ എന്നിവര്‍ ചേര്‍ന്നാണ്. 
ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9447585 046, 9846164718

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com