കോഴിക്കോട്: ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്കു 30ന് തുടക്കമാവും. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വർഷം മുഴുവൻ കിലോയ്ക്ക് 87 രൂപയ്ക്കും 90 രൂപയ്ക്കു ഇടയിലുള്ള വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഴിയിറച്ചി 140-150 രൂപ നിരക്കിൽ ലഭ്യമാക്കും.
ശുദ്ധമായ മാംസോൽപാദനം ഉറപ്പുവരുത്തുന്നരീതിയിൽ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉൽപാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക, കോഴിമാലിന്യങ്ങൾ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡൽ ഏജൻസിയായ ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ്, കേരള ചിക്കൻ പദ്ധതി ഡയറക്ടർ. ഡോ. നൗഷാദ് അലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുവർഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ബ്രീഡർ ഫാമുകൾ 6,000 വളർത്തുഫാമുകൾ, 2,000 കടകൾ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്കു നൽകുമ്പോൾ കമ്പോളവില താഴുമ്പോഴുണ്ടാകുന്ന നഷ്ടം സർക്കാർ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും. ഇറച്ചിക്കോഴി വളർത്തലിന് കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കാൻ സൊസൈറ്റി സംവിധാനമൊരുക്കിയിട്ടുണ്ട്. കർഷകന് ന്യായമായ ലാഭം ഉറപ്പാക്കുന്ന തരത്തിൽ ഉൽപാദനമേഖലയിൽ ഇടപെടും. കർഷകർക്ക് കിലോക്ക് 11രൂപ മുതൽ വളർത്തുകൂലി ലഭ്യമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ