തൃശൂർ: സിപിഎമ്മിൽ ചൂണ്ടിക്കാണിക്കാൻ പോലും വിഭാഗിയതയുടെ തുരുത്തുകളില്ലെന്ന് പിണറായി വിജയൻ. സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപാന ചടങ്ങിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തിയെന്നും പിണറായി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ചൂണ്ടിക്കാട്ടാൻ പോലും വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോൾ പാർട്ടിയിലില്ല. വിഭാഗീയതയെ നേടിടാൻ ഉൾക്കരുത്തുള്ള പാർട്ടിയായി സിപിഎം മാറി. ഇനി പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവുണ്ടാകാൻ പാടില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മാത്രമാണ് താനടക്കം എല്ലാവരും ചെയ്യുന്നത്. പാർട്ടിക്ക് കീഴ്പ്പെട്ടും വഴിപ്പെട്ടും മാത്രമാണ് താൻ പ്രവർത്തിക്കുന്നത്- പിണറായി പറഞ്ഞു.
കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രവർത്തനങ്ങൾ പാർട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു. എന്നാൽ ഇക്കുറി വി.എസിനെ പൂർമായും ഒതുക്കിയായിരുന്നു പാർട്ടി സമ്മേളന പ്രവർത്തനങ്ങൾ.
മാധ്യമങ്ങൾക്കെതിരേയും പിണറായി വിമർശനങ്ങളുയർത്തി. സിപിഎം സമ്മേളന റിപ്പോർട്ടിലുള്ളത് എന്ന പേരിൽ മാധ്യമങ്ങൾ നൽകുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പാർട്ടിക്കെതിരേ വാർത്ത ചമയ്ക്കാൻ ചിലർ ഒന്നിച്ചിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ