തിരുവനന്തപുരം: മാനാഭിമാനം തെല്ലെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽനിന്ന് സ്വയം ഒഴിയാൻ തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ.
മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകനായ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് സുധീരൻ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ശുഹൈബിനെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തിൽനിന്നു കേരളം മുക്തമാകുന്നതിന് മുമ്പുതന്നെ ഇത്തരത്തിലൊരു കൊലപാതകമുണ്ടായത് ക്രമസമാധാന നിലയുടെ സമ്പൂർണ തകർച്ചയാണ് വ്യക്തമാക്കുന്നതെന്ന് സുധീരൻ കുറ്റപ്പെടുത്തി.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയ പരാജയമാണെന്ന പൊതുവികാരം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. കൊലയാളികൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ