ചൈനയുടെയും ഉത്തര കൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണ് ആഭിമുഖ്യമെന്നു പ്രഖ്യാപിച്ച സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നം പോലെയാണു കമ്യൂണിസ്റ്റ് പാര്‍ട്ടി. കുടുംബശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയന്‍മാരായ മരുമക്കളെ ഓര്‍മിപ്പിക്കുന്നതാണു സിപിഎമ്മിന്റെ ചരിത്രം. വെറുതെയല്ല ഇന്ത്യന്‍ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്തു നിര്‍ത്തിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന്റെ വിമര്‍ശനം.
ചൈനയെ തകര്‍ക്കാന്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക അച്ചുതണ്ടു രൂപീകരിച്ചിരിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായപ്പോള്‍, സിപിഎം രാജ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്നവര്‍ അവരുടെ സാമ്രാജ്യത്വ പക്ഷപാതിത്വമാണു വ്യക്തമാക്കുന്നത് എന്നും പറഞ്ഞിരുന്നു. മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.
കെ സുരേന്ദ്രന്റെ ഫേസസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു കടയിൽ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാൻപോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനൽ തന്നെ അല്ലേ ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അത് ഒരു വെറും ചോദ്യമല്ല ഒരു ശരാശരി ഇന്ത്യക്കാരന് ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ്. ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നും റിപ്പോർട്ടുകൾ കണ്ടിരുന്നു. കുട്ടികൾക്ക് ചൈനീസ് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കരുതെന്ന് ചിലരെങ്കിലും മുന്നറിയിപ്പു നൽകുന്നതും കണ്ടിരുന്നു. പറഞ്ഞു വന്നത് അതല്ല. കോടിയേരിയുടേയും സി. പി. എം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേൽപ്പറഞ്ഞ സംഗതികൾ സി. പി. എമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്ടുകാരനേയും ശരാശരി ഇന്ത്യൻ പൗരൻ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നപോലെത്തന്നെയാണ്. ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡൻറിററി എളുപ്പം തേച്ചുമാച്ചുകളയാൻ കഴിയുന്നതല്ല. എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്നതുമായ ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ സമ്പദ് ഘടനക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്യൂണിസ്ട് പാർട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്. അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാർട്ടിയാണത്. കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയൻമാരായ മരുമക്കളെ ഓർമ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവൻ. വെറുതെയല്ല ഇന്ത്യൻ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിർത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ