സാമ്പത്തിക തട്ടിപ്പ്: മകനെതിരെ കേസില്ല, ആരോപണത്തിന് മകന്‍ മറുപടി പറയുമെന്ന് കോടിയേരി 

സാമ്പത്തിക തട്ടിപ്പ്: മകനെതിരെ കേസില്ല, ആരോപണത്തിന് മകന്‍ മറുപടി പറയുമെന്ന് കോടിയേരി 

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെതിരെ നിലവില്‍ കേസില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. നിയമപരമായ നടപടിക്ക് വിധേയനാകാന്‍ തയ്യാറാണ്. യാഥാര്‍ത്ഥ്യം മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ ദുബായില്‍ പണം തട്ടിപ്പു നടത്തിയെന്ന പേരില്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി വ്യാജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതികരിച്ചിരുന്നു. 2014ലെ സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നതെന്നും അതിനു പിന്നില്‍ എന്താണെന്നു വ്യക്തമല്ലെന്നും ബിനോയ് പ്രതികരിച്ചു.

കൊട്ടാരക്കര സ്വദേശിയായ രാഹുല്‍ കൃഷ്ണയുമായി ചേര്‍ന്ന് താന്‍ ദുബൈയില്‍ ബിസിനസ് തുടങ്ങാന്‍ ആലോചിച്ചിരുന്നതായി ബിനോയ് പറഞ്ഞു. അതിന്റെ ഭാഗമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതിയില്‍ പറഞ്ഞ പണം രാഹുല്‍ കൃഷ്ണയ്ക്കു കൊടുത്തുതീര്‍ത്തതാണ്. രാഹുല്‍ കൃഷ്ണ അതു ബാങ്കില്‍ നല്‍കിയില്ല. ഇതിനെത്തുടര്‍ന്നുണ്ടായ കേസുകള്‍ ഒത്തുതീര്‍പ്പായതാണ്. 60,000 ദിര്‍ഹം ദുബൈ കോടതിയില്‍ പിഴയും അടച്ചതാണെന്ന് ബിനോയ് പറഞ്ഞു.

വാര്‍ത്തകളില്‍ പറയുന്നതു പോലെ താന്‍ ദുബൈയില്‍ നിന്നു മുങ്ങിയതല്ല. ദുബൈയില്‍ പോവുന്നതിനു തനിക്കു വിലക്കില്ല. അവിടെ നിലവില്‍ തനിക്കെതിരെ കേസൊന്നുമില്ല. കേസ് ഉണ്ടായിരുന്നെങ്കില്‍ ദുബൈയിലെ നടപടിക്രമം വച്ച് അത് ഇത്രമാത്രം നീണ്ടുപോവില്ലെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com