മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ പ്രതിഷേധം തുടരുന്നു ; സി എസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജിവെച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ സിനിമാതാരം മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം തുടരുന്നു. ചലച്ചിത്ര അക്കാദമിയിൽ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരൻ രാജിവെച്ചു. അക്കാദമി ജനറൽ കൗൺസിലിൽ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.
അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നേരത്തെ നിവേദനം നൽകിയിരുന്നു. ചലച്ചിത്രഅക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ അടക്കം ജനറൽ കൗൺസിൽ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. ഇതിൽ സി.എസ്. വെങ്കിടേശ്വരനും ഒപ്പുവെച്ചിരുന്നു.
ദേശീയ പുരസ്കാരം രാഷ്ട്രപതി നല്കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്കുന്ന ചടങ്ങാണ് കേരളത്തിലും വേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഖ്യമന്ത്രിയാണ് പുരസ്കാരം നല്‍കേണ്ടത്. ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്നത് അനൗചിത്യവും, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ