തിരുവനനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകാൻ അവസരം നിഷേധിച്ച മോദിയുടെ നിലപാട് പ്രധാനമന്ത്രി പദത്തിന് യോജിക്കാത്തതും ഭരണഘടന വിരുദ്ധമാണെന്ന് മന്ത്രി ജി.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് പ്രധാനമന്ത്രിയുടെ നിലപാട്. റെയിൽവേയുടെ ചാർജുള്ള സംസ്ഥാന മന്ത്രിയെന്ന നിലയിൽ ഇതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴമൊഴിയെ സാധൂകരിക്കുന്നതാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ അന്തസില്ലാത്ത വാക്കുകൾ. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഭരണഘടന പദവികളാണ്. ആ പദവിക്ക് അപമാനകരമാണ് പിയുഷ് ഗോയലിന്റെ ആകാശത്ത് കൂടിയാണോ കേരളത്തിൽ ട്രെയിൻ ഓടിക്കേണ്ടത് എന്ന വാക്കുകൾ.ഗോയലിന്റെ നാട്ടിൽ ആകാശത്ത് കൂടിയാണോ ട്രെയിൻ ഓടുന്നത്. മുഖ്യമന്ത്രിയോട് ഇത്തരം വാക്കുകൾ മേലിൽ ആവർത്തിക്കരുതെന്ന് പിയുഷ് ഗോയലിനോട് ആവശ്യപ്പെടുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിന് ഒരു പ്രത്യേക ഓഫീസറെ കളക്ടർമാർക്ക് പുറമെ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.കേരളത്തിന്റെ അടിസ്ഥാനവികസന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി സർക്കാർ സ്വീകരിച്ചത് പോലെയുള്ള ശക്തമായ നടപടികൾ മുമ്പ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി ഈ കാര്യം പരസ്യമായി അംഗീകരിച്ചിട്ടുണ്ട്.ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കുമ്പോൾ നാട്ടുപ്രമാണിയെ പോലെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസാരിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല എന്ന് പിയുഷ് ഗോയൽ മനസിലാക്കണം
കേരളത്തിന്റെ തെക്ക് വടക്കായി രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമിച്ച് അതിവേഗ ട്രെയിൻ ഓടിക്കാമെന്ന കേന്ദ്രമന്ത്രിയുടെ നിർദ്ദേശം പ്രായോഗികമല്ല. നിലവിലുള്ള പാതയുടെ രണ്ട് വശങ്ങളിൽ പുതിയ ലൈനുകൾ നിർമിക്കുന്നതാണ് എന്ന് കേരളം അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ ഭൂമി ലാഭവും ധനലാഭവും സമയലാഭവും കേന്ദ്ര - സംസ്ഥാന സർക്കാരിന് ഉണ്ടാകും. ഈ കാര്യം മുഖ്യമന്ത്രി വ്യക്തമായ രൂപത്തിൽ പിയുഷ് ഗോയലിനെ അറിയിച്ചിട്ടുള്ളതാണ് എന്നും സുധാകരന് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ