ഗുരുവായൂരില്‍ ഗീതാഗോവിന്ദ അഷ്ടപദിയാട്ടത്തെ പുനരാവിഷ്‌കരിക്കാനുളള നീക്കം വിവാദത്തില്‍

 12-ാം നൂറ്റാണ്ടില്‍ ജയദേവന്‍ എഴുതിയ സംസ്‌കൃത കാവ്യ പ്രബന്ധമായ ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കി നൃത്തനാടകം അവതരിപ്പിക്കുന്നത് വിവാദമാകുന്നു
ഗുരുവായൂരില്‍ ഗീതാഗോവിന്ദ അഷ്ടപദിയാട്ടത്തെ പുനരാവിഷ്‌കരിക്കാനുളള നീക്കം വിവാദത്തില്‍

ഗുരുവായൂര്‍:  12-ാം നൂറ്റാണ്ടില്‍ ജയദേവന്‍ എഴുതിയ സംസ്‌കൃത കാവ്യ പ്രബന്ധമായ ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കി നൃത്തനാടകം അവതരിപ്പിക്കുന്നത് വിവാദമാകുന്നു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഗുരുവായൂര്‍ പൂന്താനം ഓഡിറ്റോറിയത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്. അഷ്ടപദി ആട്ടം എന്ന കലാരൂപം പുനരാവിഷ്‌കരിക്കാനുളള ശ്രമം എന്ന പേരിലുളള ഈ ഉദ്യമം അന്യായമാണെന്ന് ചൂണ്ടികാണിച്ച് ഈ രംഗത്തെ കലാകാരന്മാര്‍ രംഗത്തുവന്നു. വൃന്ദാവനത്തില്‍ കൃഷ്ണനും ഗോപികമാരും തമ്മിലുളള സ്‌നേഹബന്ധത്തെയാണ് ഗീതാഗോവിന്ദം വര്‍ണിക്കുന്നത്. 

അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്ര പൂജാരി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും ഡല്‍ഹി മെട്രോ മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനും ചേര്‍ന്ന് രൂപീകരിച്ച ശ്രീ ഗുരൂവായൂരപ്പന്‍ ധര്‍മ്മ കല സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി്. ഇതിഹാസ കാവ്യം എന്ന നിലയില്‍ ഗീതാഗോവിന്ദത്തിന്റെ സ്വാധീനം ചിത്രരചന, സാഹിത്യം,സംഗീതം, ,നൃത്തം തുടങ്ങിയ നിരവധി കലാമേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു. എന്നാല്‍ അഷ്ടപദി ആട്ടത്തെ പുനരുജ്ജീവിപ്പിക്കാന്‍ എന്ന പേരില്‍ ഗീതാഗോവിന്ദം ഈ നാട്യരൂപത്തില്‍ അവതരിപ്പാനുളള നീക്കത്തെയാണ് കലാകാരന്മാര്‍ എതിര്‍ക്കുന്നത്. 

1980ല്‍ അഷ്ടപദി ആട്ടം വീണ്ടും വേദിയില്‍ അവതരിപ്പിച്ച് തന്റെ അച്ഛന്‍ കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ കലയെ പുനരാവിഷ്‌കരിച്ചതായി മകനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാകാരനുമായ രാജന്‍ പൊതുവാള്‍ ഓര്‍മ്മപ്പെടുത്തുന്നു. തുടര്‍ന്ന് 2013ല്‍ തന്റെ നേതൃത്വത്തിലും ഈ നാട്യരൂപം അവതരിപ്പിച്ച് കലയെ സജീവമാക്കി നിലനിര്‍ത്തി. ഇതിന്റെ പേരില്‍ തന്നെ തേടി ഫെലോഷിപ്പും വന്നു. ഇത്തരത്തില്‍ അഷ്ടപദി ആട്ടത്തെ കുറിച്ച് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും വലിയ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ കലയെ വീണ്ടെടുക്കാന്‍ എന്ന തരത്തില്‍ ശീ ഗുരൂവായൂരപ്പന്‍ ധര്‍മ്മ കല സമുച്ചയം ട്രസ്റ്റ് രംഗത്തുവന്നിരിക്കുന്നത് മനസിലാകുന്നില്ലെന്ന് രാജന്‍ പൊതുവാള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അഷ്ടപദി ആട്ടത്തിന്റെ പാരമ്പര്യം നിലനിര്‍ത്തണമെന്ന ആത്മാര്‍ഥമായ ആഗ്രഹമാണ് ഇതിന്റെ പിന്നിലെങ്കില്‍ ചുരുങ്ങിയപക്ഷം താനുമായി ആശയവിനിമയം നടത്താനെങ്കിലും അവര്‍ തയ്യാറാകണമായിരുന്നു. നവീകരിച്ച അഷ്ടപദി ആട്ടം നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ നിരവധി തവണ ഇത് സംപ്രേക്ഷണവും ചെയ്തു. ഗുരൂവായൂരില്‍ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചത് അറിഞ്ഞ് താന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇവല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്നും രാജന്‍ പൊതുവാള്‍ പറഞ്ഞു.

അതേസമയം ഈ പദ്ധതിയെ വിവാദത്തിലാക്കാനുളള ശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് സംസ്‌കൃത സര്‍വകലാശാല നൃത്തവിഭാഗം മേധാവി ഡോ വേണുഗോപാല്‍ നായര്‍ പ്രതികരിച്ചു. ഗീതാഗോവിന്ദത്തെ ആസ്പദമാക്കി അഷ്ടപദി ആട്ടത്തിന് പുതിയ ഒരു ദൃശ്യാഖ്യാനം നല്‍കാനുളള എളിയ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com