ശബരിമല: സന്നിധാനത്തും പ്രതിഷേധവും അറസ്റ്റും അരങ്ങേറിയതോടെ ശബരിമലയിൽ പ്രതിഷേധക്കാർ തമ്പടിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വ്യോമനിരീക്ഷണം ഏർപ്പെടുത്തി. നേവിയുടെ സഹായത്തോടെയാണ് പൊലീസ് സംഘം ഹെലികോപ്റ്ററിൽ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ രണ്ടു തവണ പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നു.
ശബരിമലയിൽ സുരക്ഷയുടെ ഭാഗമായി വ്യോമനിരീക്ഷണം നടത്തുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതോടെ, പ്രതിഷേധം ശക്തമാക്കാൻ ഹിന്ദു സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. പ്രതിഷേധക്കാരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.
കാനന പാതയിലൂടെ പ്രതിഷേധക്കാർ സന്നിധാനത്തെത്തി സംഘടിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പ്രതിഷേധക്കാർ സന്നിധാനത്ത് പ്രവേശിക്കുന്നത് തടയാനാണ് വ്യോമനിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ