ശബരിമല: തുലാമാസ പൂജകൾക്കു ശേഷം ഇന്നലെ ശബരിമല നടയടച്ചു. തിങ്കാളാഴ്ച രാത്രി 9.20 നാണ് പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടച്ചത്. സാധാരണയായി രാത്രി 10 ന് ആണ് നടയടയ്ക്കുന്നത്. എന്നാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നേരത്തെ നട അടയ്ക്കുകയായിരുന്നു. സന്നിധാനത്ത് ദർശനത്തിനായി യുവതി പ്രവേശിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് നട നേരത്തെ അടച്ചത്.
ഇനി അടുത്ത മാസം അഞ്ചിന് ചിത്തിര ആട്ടത്തിരുന്നാൾ പൂജകൾക്കായാണ് നടതുറക്കുക. പിറ്റേന്നു രാത്രിയിൽ വീണ്ടും നട അടയ്ക്കും. സന്നിധാനത്ത് വേഷം മാറി യുവതി പ്രവേശിച്ചെന്ന അഭ്യൂഹത്തെ തുടർന്നാണ് രാത്രി 7.30ഓടെ പ്രതിഷേധം ഉണ്ടായത്. സന്നിധാനത്തും പതിനെട്ടാംപടിക്കും സമീപം നിന്നിരുന്ന തീർഥാടകർ ശരണം വിളികൾ ഉയർത്തിയതോടെ പ്രതിഷേധവും ശക്തിപ്പെടുകയായിരുന്നു.
ശ്രീകോവിലിനു സമീപം നിന്നവർ കൈകോർത്ത് നിന്ന് ശരണം വിളിച്ചതോടെ പൊലീസെത്തി പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. പാന്റ്സ് ധരിച്ച യുവതി കയറിയെന്നായിരുന്നു പ്രചരണം. പടിപൂജ നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത്. ഇത് മുടിവളർത്തിയ യുവാവാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധം അവസാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ