ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരബന്ധത്തെത്തുടർന്ന് അഫ്ഗാൻ ജയിലിലായിരുന്ന വയനാട് സ്വദേശി ഡൽഹിയിൽ അറസ്റ്റിലായി. 26കാരനായ നഷീദുൾ ഹംസഫറാണ് അറസ്റ്റിലായത്. വയനാട് കല്പറ്റ മുണ്ടേരി സ്വദേശിയാണ് ഇയാൾ. കാബൂളിൽനിന്ന് ഇന്നലെ ഡൽഹിയിലെത്തിയ ഉടൻദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
കാസർകോട്ടുകാരായ 14 സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞവർഷമാണ് ഐ.എസിൽ ചേരാനായി ഇയാൾ അഫ്ഗാനിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് രാജ്യം വിട്ട ഇയാൾ ആദ്യമെത്തിയത് ഒമാനിലാണ്. പിന്നീട് ഇറാൻ വഴി കാബൂളിലെത്തുകയായിരുന്നു. കാബൂളിൽ വച്ചാണ് ഇയാൾ അഫ്ഗാൻ സുരക്ഷാ സേനയുടെ പിടിയിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിച്ചെന്നതാണ് ഇയാൾക്കെതിരേയുള്ള കേസ്. കേസിൽ 16 -ാം പ്രതിയാണ് ഇയാൾ. ഐ.എസ്. ബന്ധത്തിന്റെപേരിൽ അഫ്ഗാനിസ്താൻ പിടികൂടി ഇന്ത്യയ്ക്ക് കൈമാറുന്ന ആദ്യ വ്യക്തിയാണിയാൾ. ഡൽഹി എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ നഷീദുളിനെ ഉടൻ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ