'ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരാം' ;  മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നല്‍കി 'സത്യസന്ധനായ കള്ളന്‍'

'ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരും'
'ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരാം' ;  മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നല്‍കി 'സത്യസന്ധനായ കള്ളന്‍'

കോട്ടയം : മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം തിരിച്ചുനല്‍കി കള്ളന്‍. ക്ഷമാപണ കുറിപ്പോടെയായിരുന്നു 'സത്യസന്ധനായ കള്ളന്‍' മോഷ്ടിച്ച പണത്തിന്റെ ഒരു വിഹിതം തിരിച്ചുനല്‍കിയത്. ബാക്കിത്തുക ഉടന്‍ തിരിച്ചുനല്‍കുമെന്നും മോഷ്ടാവ് ഉറപ്പുനല്‍കി. തിരിച്ചേല്‍പ്പിച്ച പണത്തോടൊപ്പമുള്ള കുറിപ്പിലാണ് കള്ളന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ എട്ടാം തീയതി ചേനപ്പാടി സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള പുതുപ്പറമ്പില്‍ സ്‌റ്റോഴ്‌സ് ആന്‍ഡ് ചിക്കന്‍ സെന്ററിലാണു വേറിട്ട മോഷണം നടന്നത്. സുലൈമാന്‍ ഉച്ചയ്ക്ക് ആഹാരം കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. മേശയുടെ ഡ്രോയിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയാണ് കള്ളന്‍ മോഷ്ടിച്ചത്. മുന്‍വശം പൂട്ടിയിരുന്ന കടയുടെ പിന്‍വശത്തെ ഓടാമ്പല്‍ മാറ്റിയായിരുന്നു മോഷണം. 

ഊണു കഴിഞ്ഞ് തിരിച്ചുവന്ന സുലൈമാന്‍ മോഷണം നടന്ന കാര്യം മനസ്സിലാക്കി. ഉടന്‍ തന്നെ എരുമേലി പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ തെളിവൊന്നും ലഭിക്കാതെ കേസന്വേഷണം വഴിമുട്ടിനില്‍ക്കുമ്പോഴായിരുന്നു പുതിയ 'ട്വിസ്റ്റ്.'

കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാനെത്തിയ സുലൈമാനെ കാത്ത് കടയ്ക്കു മുന്നില്‍ ഒരു പ്ലാസ്റ്റിക് കൂടുണ്ടായിരുന്നു. അതില്‍ മോഷണമുതലില്‍ നിന്നുള്ള 9,600 രൂപയും ക്ഷമാപണ കുറിപ്പുമായിരുന്നു ഉണ്ടായിരുന്നത്. 'ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരും'  എന്നായിരുന്നു കുറിപ്പില്‍. സത്യസന്ധനായ കള്ളന്‍ വാക്കുപാലിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരിക്കുകയാണ് കടുടമയായ സുലൈമാന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com