പേമാരി,പ്രളയം; മരണസംഖ്യ 19 ആയി; കൂടുതല്‍ കേന്ദ്രസേന സംസ്ഥാനത്തേക്ക്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 19 പേര്‍
പേമാരി,പ്രളയം; മരണസംഖ്യ 19 ആയി; കൂടുതല്‍ കേന്ദ്രസേന സംസ്ഥാനത്തേക്ക്

തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 19 പേര്‍. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ്  അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.വാഴയൂര്‍ പെരിങ്ങാവില്‍ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. പെരിങ്ങാവ് അസ്‌കറിന്റെ ഇരുനില വീടാണ് അപകടത്തില്‍ പെട്ടത്. വീടിന് സമീപം നിന്ന മുഹമ്മദാലി എന്നയാളെ നാട്ടുകാര്‍ രക്ഷപെടുത്തി. അസ്‌കറിന്റെ ചേട്ടന്‍ ബഷീര്‍, ഭാര്യ സാഹിറ, മക്കളായ മുബഷീറ, മുഷ്വിക്,അസീസിന്റെ ഭാര്യ ഹയറുന്നീസ, ബന്ധു മൂസ, അയല്‍വാസിയായ മുഹമ്മദാലി, മകന്‍ സഫ്വാന്‍ എന്നിവരാണ് മരിച്ചത്.

മൂന്നാറില്‍ പോസ്റ്റ് ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്നുവീണ് തമിഴ്‌നാട്ടുകാരന്‍ മരിച്ചു. കുടുങ്ങിക്കിടന്ന ഏഴുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തൃശൂര്‍ വലപ്പാട്  പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് മല്‍സ്യത്തൊഴിലാളി രവീന്ദ്രന്‍ മരിച്ചത്. റാന്നി ഇട്ടിയപ്പാറയില്‍ മുങ്ങിയ വീട്ടില്‍  ഷോക്കേറ്റ്  ചുഴുകുന്നില്‍ ഗ്രേസി മരിച്ചു. അഷ്ടമുടിക്കായലില്‍ വള്ളം മുങ്ങിയാണ് കുരീപ്പുഴ ലില്ലിഭവനം പീറ്റര്‍ മരിച്ചത്. ഇടുക്കി കീരിത്തോട് കണിയാന്‍ കുടിയില്‍ സരോജിനി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു.


പത്തനംതിട്ട വയ്യാറ്റുപുഴയില്‍ ഉരുള്‍പൊട്ടി ഗൃഹനാഥനെയും ഭാര്യയെയും കാണാനില്ല. കുളങ്ങര വാലിമണ്ണില്‍ വീട്ടില്‍ രാജന്‍ ഭാര്യ രമണി എന്നിവരെയാണ് കാണാതായത്. സംസ്ഥാനത്ത് ഇതുവരെ ചെറുതുംവലുതുമായ 33 ഡാമുകള്‍ തുറന്നുവിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഒമ്പതു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  കോഴിക്കോട്, തൃശൂര്‍,എറണാകുളം, കോട്ടയം,ആലപ്പുഴ,പത്തനംതിട്ട, തിരുവനന്തപുരം,വയനാട്,മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തേക്ക് കൂടുതല്‍ കേന്ദ്രസേന വിഭാഗങ്ങള്‍ എത്തും. മൂന്ന് വ്യേമസേന വിമാനങ്ങളില്‍ പുനെയില്‍ നിന്ന് സേനയെത്തും. ദുരിതാശ്വാസ ക്യാമ്പുകളില്‍ മിലിട്ടറി ടാസ്്ക് ഫോഴ്‌സ് ഭക്ഷണമെത്തിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com