തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേനയെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര വിലയിരുത്തല്‍ യോഗശേഷം തീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര,പ്രതിരോധ മന്ത്രിമാരരെയും സ്ഥിതിഗതികള്‍ ധരിപ്പിച്ചു. എന്‍ഡിആര്‍എഫിന്റെ നാല്‍പ്പത് സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തും. 200 ലൈറ്റ് ബോയ്‌സ്, 200 ലൈഫ് ജാക്കറ്റുകള്‍ എന്നിവ നല്‍കും. എയര്‍ ഫോഴ്‌സിന്റെ പത്തു ഹെലികോപ്റ്ററുകള്‍ കൂടി എത്തും. നിലവില്‍ പത്തു ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.
നേവിയുടെ നാല് ഹെലികോപ്റ്റര്‍ കൂടി അനുവദിക്കും. മറൈന്‍ കമാന്‍ഡോഴ്‌സ് എത്തും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകള്‍ കൊച്ചിയിലെത്തും.
നിലവില്‍ ആര്‍മി,എയര്‍ഫോഴ്‌സ്, നേവി,എന്‍ഡിആര്‍എഫ്,ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ 52 ടീമുകള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍മിയുടെ 12 ടീമുകളും എയര്‍ഫോഴ്‌സിന്റെ എട്ടു ടീമുകളും നേവിയുടെ അഞ്ചും കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നും ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടിലുള്ള എല്ലാ ബോട്ടുകളും വിട്ടുതരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവെടുക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിന് ഒരുദിവസത്തെ സാവകാശം നല്‍കും.പിഎസ്‌സി അഭിമുഖങ്ങള്‍ മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മെയ് മുതല്‍ തുടങ്ങിയ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 256 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പേമാരിയുടെ രണ്ടാഘട്ടത്തില്‍ 65 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയം ശക്തമായി തുടരുന്ന പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റാന്നി,ആറന്‍മുള ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
വെള്ളമുയരുമെന്ന് മുന്നറിയിപ്പ് ലഭിച്ചാല്‍ ആരും വീട് വിട്ടുപോകാതിരിക്കരുതെന്നും രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലുവാപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരുമെന്നും എന്നാല്‍ പരിഭ്രാന്തരാകാതെ സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും അദ്ദേഹ ം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ