തിരുവനന്തപുരം: ഓണാവധിക്കുശേഷം ചൊവ്വാഴ്ച സ്കൂൾ തുറക്കുമെങ്കിലും മുന്നൂറോളം സ്കൂളുകൾ തുറക്കുന്നതു വൈകും. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്നതിനെ തുടർന്നാണ് ഈ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത്. കുട്ടനാട്ടിൽ നൂറോളം സ്കൂളുകളിൽ ഇനിയും വെള്ളമിറങ്ങിയിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിൽ തുറക്കുന്ന സ്കൂളുകളിൽ ആദ്യ രണ്ടു ദിവസം കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള പരിശീലനമാകും നടത്തുകയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു. മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകും. പ്രളയമുണ്ടാക്കിയ ഭീതിയിൽ നിന്നു കുട്ടികളെ കരകയറ്റുകയാണു ലക്ഷ്യം.
ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ 29ന് പിടിഎ യോഗങ്ങൾ ചേരും. ഓരോ സ്കൂളിലെയും സാഹചര്യം മനസിലാക്കിയാകും മുന്നോട്ടുപോകുക. ഓണപ്പരീക്ഷ നടത്തുന്നതിനു പകുതിയോളം വിദ്യാലയങ്ങൾ സജ്ജമല്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
കുട്ടനാട് മേഖലയിലുള്ള നൂറോളം സ്കൂളുകളാണ് ഇപ്പോഴും പ്രളയത്തിൽപ്പെട്ടുകിടക്കുന്നത്. ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സമാന്തരമായി ക്ലാസുകൾ ഒരുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എന്നാൽ, ഇതിനു സാധിക്കാത്ത നിരവധി സ്കൂളുകളുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കു പകരം മറ്റു സൗകര്യങ്ങൾ കണ്ടെത്തി ക്ലാസുകൾ ആരംഭിക്കുന്നതിനാണു ശ്രമിക്കുന്നത്. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു മടങ്ങിയാൽ മാത്രമേ പഴയതുപോലെ ക്ലാസുകൾ ആരംഭിക്കാനാകൂഓണപ്പരീക്ഷ, യുവജനോത്സവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു തീരുമാനിക്കുന്നതിനായി നാളെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ യോഗം ചേരും. 30ന് അധ്യാപക പ്രതിനിധികളുടെ യോഗം ചേരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ