ഇടുക്കി: റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പിസി ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. അടുത്ത കാലത്തായി പി.സി ജോർജിന്റെ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് പിസി ജോർജ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോർജിനെ വിദഗ്ധനായ മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ തയാറാകണമെന്നും സ്റ്റീഫൻ ജോർജ് പരിഹസിച്ചു. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു അരിമണി പോലും നൽകരുതെന്നാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകർ ജോർജിന് മാപ്പു നൽകില്ലെന്നും സ്റ്റീഫൻ ജോർജ് തുറന്നടിച്ചു. കടക്കെണിയിലായ കർഷകന്റെ കരണത്തടിക്കുകയാണ് ജോർജ് ചെയ്തത്. അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുമെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ