കോഴിക്കോട്: വളയനാട് ഇതരസംസ്ഥാന തൊഴിലാളിയെ ചെങ്കല്ലുകൊണ്ട് ഇടിച്ചുകൊന്നത് മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്. മദ്യപിച്ചശേഷം ഒഴിഞ്ഞ പറമ്പില്‍ ഉറങ്ങികിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശി പൊലീസിനോടു സമ്മതിച്ചു
കഴിഞ്ഞ ദിവസമാണ് വളയനാട് അമ്പലത്തിനു സമീപത്തെ പറമ്പില്‍ ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിങ് യാദവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പ്രിന്റിങ് പ്രസിലെ തൊഴിലാളിയായിരുന്നു ജയ്‌സിങും പിടിയിലായ ഇയാളുടെ ഭാര്യ സഹോദരന്‍ ഭരതും. കൊലപാതകം നടന്ന ദിവസം ജയ്‌സിങിന്റെ സഹോദരനും സുഹൃത്തും ഇവരെ കാണാനായി വളയനാട് എത്തിയിരുന്നു. ഒഴിഞ്ഞ പറമ്പിലിരുന്ന് നാലുപേരും മദ്യപിക്കാന്‍ തുടങ്ങി. ഇടയ്ക്ക് മദ്യം തീര്‍ന്നതോടെ സഹോദരനും സുഹൃത്തും സമീപത്തെ ബാറിലേക്ക് പോയി. ഈസമയം ഭരതും ജയ്‌സിങും ഫോണിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പറമ്പില്‍ തന്നെ ഉറങ്ങിയ ജയ്‌സിങിന്റെ തലയിലേക്ക് സമീപത്തെ മതിലില്‍ നിന്നും കല്ല് ഇളക്കിയെടുത്ത് ഇടുകയായിരുന്നു. തര്‍ക്കത്തിനിടെ അമ്മയെ അധിക്ഷേപിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രതിയുടെ മൊഴി.
മരണവിവരം പുറത്തായതോടെ ജയ്‌സിങിന്റെ സഹോദരനെയും സുഹൃത്തിനെയും കാണാതായി.ഇത് കൂടുതല്‍ സംശയമുണ്ടാക്കി. ഇവരെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടു വിട്ടയച്ചു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപെടുത്തിയത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ