നെടുമ്പാശേരിയില്‍ നിന്ന് മടങ്ങിയ കുടുംബത്തിന് നേര്‍ക്ക് സദാചാര ഗുണ്ടായിസം; യുവതിക്കും പിതാവിനും സഹോദരനും മര്‍ദനം

നാട്ടിലേക്ക് മടങ്ങുന്നതിന് ഇടയില്‍ ഇടയ്ക്ക് മേഘയ്ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം
നെടുമ്പാശേരിയില്‍ നിന്ന് മടങ്ങിയ കുടുംബത്തിന് നേര്‍ക്ക് സദാചാര ഗുണ്ടായിസം; യുവതിക്കും പിതാവിനും സഹോദരനും മര്‍ദനം

പാലാ: നെടുമ്പാശേരിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു നഴ്‌സിനും അവരുടെ പിതാവിനും സഹോദരനും നേര്‍ക്ക് സദാചാര ഗുണ്ടായിസം. മുംബൈയില്‍ നഴ്‌സായ മേഘയുമായി കുടുംബം നെടുമ്പാശേരിയില്‍ നിന്നും റാന്നിയിലേക്ക് വരും വഴിയായിരുന്നു സംഭവം. നാട്ടിലേക്ക് മടങ്ങുന്നതിന് ഇടയില്‍ ഇടയ്ക്ക് മേഘയ്ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. 

നെച്ചിപ്പുഴൂര്‍ ഭാഗത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ സമീപത്തെ വീണ്ടില്‍ നിന്നും ഇറങ്ങി വന്ന സംഘം മേഘയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് യുവതിയുടെ കുടുംബം ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. യുവതിയുടെ കുടുംബം കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു എന്നാണ് അക്രമി സംഘം ആരോപിച്ചത്. സംഭവം കണ്ട് ഇടപെടാന്‍ ശ്രമിച്ച രണ്ട് ബൈക്ക് യാത്രക്കാരേയും ഇവര്‍ മര്‍ദ്ദിച്ചു. ഈ ബൈക്ക് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അക്രമി സംഘം പിന്‍വാങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ നെച്ചിപ്പുഴൂര്‍ തെക്കേകളത്തില്‍ ജെനിഷ്, ഇയാളുടെ പിതാവ് ബാലകൃഷ്ണന്‍, സെയില്‍ ടാക്‌സ് ഓഫീസിലെ ജീവനക്കാരന്‍ ജോഷി ജോസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴോളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com