പശുവിനെ പോസ്റ്റുമോർട്ടം ചെയ്യാൻ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: പശുവിന്റെ പോസ്റ്റുമോർട്ടത്തിനു കൈക്കൂലി ആവശ്യപ്പെട്ട മൃഗഡോക്ടർ അറസ്റ്റിലായി. 44കാരനായ അബ്ദുൾ നാസറാണ് അറസ്റ്റിലായത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശി പ്രവീണിന്റെ പശുവളർത്തൽ കേന്ദ്രത്തിലെ പശുവിനെ പോസ്റ്റുമോർട്ടം ചെയ്യാനാണ് ഡോക്ടർ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി മൃഗാശുപത്രിയിലെ ഡോക്ടറാണ് അബ്ദുൾ നാസർ
ഒരു മാസം മുൻപ് രോഗം ബാധിച്ചു ചത്ത പശുവിന് ഇൻഷ്വറൻസ് തുക കിട്ടേണ്ടതിനാലാണ് പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടറെ വിളിച്ചത്. എന്നാൽ ഇൻഷ്വറൻസ് തുക ലഭിക്കുമ്പോൾ 2000 രൂപ തനിക്ക് നൽകണമെന്നാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ഇൻഷുറൻസ് തുകയായ 50,000 രൂപ അനുവദിച്ചു കിട്ടിയത് അറിഞ്ഞതോടെ 2000രൂപ ആവശ്യപ്പെടുകയായിരുന്നു ഡോക്ടർ.
പ്രവീൺ വിവരം വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഡോക്ടറെ പിടികൂടാനുള്ള വലവിരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടറെ പശുവളർത്തൽ കേന്ദ്രത്തിൽ വിളിച്ചുവരുത്തിയ ശേഷം പിടികൂടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ