വനിതാ മതിലിനില്ലെന്ന് മഞ്ജുവാര്യര്‍; രാഷ്ട്രീയ നിറം അറിഞ്ഞിരുന്നില്ല; കൊടികളുടെ നിറത്താല്‍ വ്യാഖാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല

സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല
വനിതാ മതിലിനില്ലെന്ന് മഞ്ജുവാര്യര്‍; രാഷ്ട്രീയ നിറം അറിഞ്ഞിരുന്നില്ല; കൊടികളുടെ നിറത്താല്‍ വ്യാഖാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല

കൊച്ചി:  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് ഇല്ലെന്ന് നടി മഞ്ജുവാര്യര്‍. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെയെന്നും നടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

നോരത്തെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് പിന്തുണയറിയിച്ച് നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. 'വുമണ്‍സ് വാള്‍' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതികരണം.

''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'', മഞ്ജു വിഡിയോയില്‍ പറഞ്ഞു.

പുതുവര്‍ഷദിനത്തിലാണ് സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ മതില്‍ പടുത്തുയര്‍ത്തുന്നത്. 30 ലക്ഷം പേര്‍ വനിതാ മതിലില്‍ പങ്കാളികളാകും. വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നാണ് സംഘാടകസമിതിയുടെ ആഹ്വാനം.

ശബരിമല യുവതിപ്രവേശനത്തിനെതിരായ സമരത്തെ പ്രതിരോധിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതിലെന്ന ആശയവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സാമൂഹികസാമുദായിക സംഘടനകളുടെ യോഗത്തിന്റേതായിരുന്നു തീരുമാനം.
 


പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com