കണ്ണൂർ: നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് പണം കണ്ടെത്താൻ അധ്യക്ഷൻ സതീശൻ പാച്ചേനി സ്വന്തം വീട് വിറ്റു. പാർട്ടി ഓഫീസിന്റെ 39 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് തളിപ്പറമ്പിലുള്ള വീട് സതീശൻ പാച്ചേനി 38 ലക്ഷം രൂപയ്ക്ക് വിറ്റത്. അഞ്ച് വർഷം മുൻപ് 40 ലക്ഷം രൂപയ്ക്ക് നിർമിച്ച വീടാണിത്. നിർമാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീട് വിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാർട്ടി ഫണ്ട് ലഭ്യമായാൽ പിന്നീട് ആ പണം തിരികെ നൽകാമെന്ന ധാരണയിലാണിത്.
ഡിസിസിയുടെ പഴയ കെട്ടിടം പൊളിച്ച് നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. ചില തർക്കങ്ങൾ കാരണം വൈകി. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോൾ ആദ്യത്തെ വാഗ്ദാനം ഉടൻ പുതിയ ഓഫീസ് കെട്ടിടം നിർമിക്കുമെന്നായിരുന്നു. അപ്പോഴേക്കും പാർട്ടിക്ക് ബാധ്യത വന്നു.
അതിനിടെ കരാറുകാരനെ ഒഴിവാക്കി നിർമാണം പാർട്ടി ഏറ്റെടുക്കുകയായിരുന്നു. കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തിൽ പകുതി കൊടുത്തു. 39 ലക്ഷം ബാധ്യതയായി. അഭ്യുദയകാംക്ഷികളുടെ സഹായം തേടാൻ ബിൽഡിങ് കമ്മിറ്റി ചെയർമാൻ കെ സുധാകരന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. 19 ലക്ഷം രൂപയുടെ സിമന്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ സംഘടിപ്പിച്ചു. ബാക്കി ബാധ്യത തീർക്കാനാണ് പ്രസിഡന്റ് വീട് വിറ്റ് പണം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ