ചാലക്കുടി: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്. വനംവകുപ്പും പൊലീസും പ്രവേശനം നിഷേധിച്ചിരുന്ന സ്ഥലത്താണ് അപകടം നടന്നത്.
പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്. ഇന്ന് വൈകിട്ട് 3.30 നാണ് എൽദോയും അബ്ദുൾ സലാമും അടക്കം പത്തംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവര്‍ കുളിക്കാനിറങ്ങി അല്‍പ്പ സമയത്തിനകം വിദ്യാര്‍ഥികളില്‍ ചിലര്‍ സഹായം അഭ്യര്‍ഥിച്ച് ഓടിയെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് അടക്കമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്. മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ