തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങിയ ജില്ലാ കലക്ടർ ടോൾ ബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ടോൾ പ്ലാസ ജീവനക്കാരെയും പൊലീസിനേയും രൂക്ഷമായി ശാസിച്ച തൃശൂർ ജില്ലാ കലക്ടർ ടിവി അനുപമ ടോൾ ബൂത്ത് തുറന്നുകൊടുക്കാൻ നിർദേശം നൽകുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ജില്ലാ കലക്ടർമാരുടെ യോഗം കഴിഞ്ഞ് വരികയായിരുന്നു അനുപമ. ഈ സമയം ടോൾ പ്ലാസയ്ക്ക് ഇരു വശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. ദേശീയ പാതയിലെ വാഹനത്തിരക്കിൽപ്പെട്ട കലക്ടർ 15 മിനുട്ട് കാത്തു നിന്ന ശേഷമാണ് ടോൾ ബൂത്തിന് മുന്നിലെത്തിയത്.
ടോൾ പ്ലാസ സെന്ററിനുള്ള കാർ നിർത്തിയ കലക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടർന്ന് ടോൾ പ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോൾ ബൂത്ത് തുറന്നു കൊടുക്കാൻ നിർദേശിക്കുകയും ചെയ്തു.
ദീർഘദൂര യാത്രക്കാർ ഏറെ നേരം കാത്തു നിൽക്കുമ്പോഴും പൊലീസ് പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നതാണ് കലക്ടറെ ചൊടിപ്പിച്ചത്. അര മണിക്കൂറോളം ടോൾ പ്ലാസയിൽ നിന്ന കലക്ടർ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്ക് പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ