തമിഴ് സംഘത്തിലുള്ളത് പന്ത്രണ്ടു യുവതികള്‍, നാളെ കോട്ടയത്ത് എത്തും; പൊലീസ് സുരക്ഷ ഒരുക്കില്ലെന്നു സൂചന

തീര്‍ഥാടനകാലത്തിന്റെ അവാസന ദിനങ്ങളില്‍ യുവതികള്‍ എത്തുന്നത് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലാക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
തമിഴ് സംഘത്തിലുള്ളത് പന്ത്രണ്ടു യുവതികള്‍, നാളെ കോട്ടയത്ത് എത്തും; പൊലീസ് സുരക്ഷ ഒരുക്കില്ലെന്നു സൂചന

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന 'മനിതി'
സംഘത്തിലുള്ളത് പന്ത്രണ്ടു പേര്‍. ഇന്നു വൈകിട്ടോടെ ചെന്നൈയില്‍നിന്നു തിരിക്കുന്ന സംഘം നാളെ കോട്ടയത്ത് എത്തും. എന്നാല്‍ ഇവര്‍ക്കു സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചനകള്‍.

ചെന്നൈയില്‍നിന്ന് 12 പേരാണ് സംഘത്തിലുള്ളത്. മധുരയില്‍നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍നിന്നും ഒഡിഷയില്‍നിന്നും അഞ്ചുപേര്‍ വീതവും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇവര്‍ എത്തുമോയെന്ന് ഉറപ്പില്ല. പമ്പയിലെത്തി മാലയിട്ട് ശബരിമലയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇവരെത്തുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോട്ടയത്തുനിന്ന് സംഘത്തെ പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്തിക്കുന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല. തീര്‍ഥാടനകാലത്തിന്റെ അവാസന ദിനങ്ങളില്‍ യുവതികള്‍ എത്തുന്നത് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലാക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പന്ത്രണ്ടു പേര്‍ അടങ്ങുന്ന ചെറു സംഘത്തിനു വേണ്ടി തീര്‍ഥാടനം സംഘര്‍ഷത്തിലാക്കുന്നത് ഒഴിവാക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സംഘര്‍ഷം ഒഴിഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ശബരിമലയില്‍ ഏതു നിമിഷവും കാര്യങ്ങള്‍ വഷളാകാവുന്ന സാഹചര്യമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിന് ഇടവയ്ക്കുന്ന നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന സംഘത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാവും പൊലീസ് ശ്രമിക്കുക. എന്നിട്ടും തീര്‍ഥാടനം തുടരാനാണ് ഇവരുടെ തീരുമാനമെങ്കില്‍ സുരക്ഷ ഒരുക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കുമെന്നാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com