വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് : അമല പോളിനെ ചോദ്യം ചെയ്യാം ; 15 ന് ഹാജരാകാന്‍ നിര്‍ദേശം

മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല നല്‍കിയ ഹര്‍ജി 10 ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും കോടതി
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് : അമല പോളിനെ ചോദ്യം ചെയ്യാം ; 15 ന് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി : പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടി അമല പോളിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. ഈ മാസം 15 ന് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ അമല പോളിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചോദ്യം ചെയ്യാനാണ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. 

ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല നല്‍കിയ ഹര്‍ജി 10 ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വ്യാജരേഖ നല്‍കി പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു എന്ന കേസിലാണ് അമലയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. 

വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അമലയുടെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. നടി വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ചാണ്. താമസസ്ഥലം സംബന്ധിച്ച് അമല പോളും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ട്. താഴത്തെ നിലയില്‍ താമസിച്ചെന്നാണ് അമല വ്യക്തമാക്കിയത്. എന്നാല്‍ മുകളിലത്തെ നിലയില്‍ താമസിച്ചെന്നാണ് വീട്ടുടമ പറയുന്നത്. അതേസമയം നടി അവിടെ താമസിച്ചതായി പ്രദേശവാസികള്‍ ആരും മൊഴി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. 

നോട്ടറി നല്‍കിയ മൊഴിയും നടിക്കെതിരാണ്. നോട്ടറൈസ് ചെയ്‌തെന്ന് പറയുന്ന ഒപ്പ് വ്യാജമാണ്. ഇതിലെല്ലാം വ്യക്തത വരുത്തുന്നതിന് കേസില്‍ അമല പോളിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com