കോടിയേരി ബാലകൃഷ്ണന്‍ ചൈനയിലേക്ക് പോകണം: കുമ്മനം രാജശേഖരന്‍; പ്രസ്താവന രാജ്യദ്രോഹം

മാതൃരാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനയിലേക്ക് പോകണമെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍
കോടിയേരി ബാലകൃഷ്ണന്‍ ചൈനയിലേക്ക് പോകണം: കുമ്മനം രാജശേഖരന്‍; പ്രസ്താവന രാജ്യദ്രോഹം

തിരുവനന്തപുരം: മാതൃരാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനയിലേക്ക് പോകണമെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. 

കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണം. ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലതെന്നും കുമ്മനം പറഞ്ഞു.

ഇന്ത്യചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്. രാജ്യം പാകിസ്ഥാനില്‍ നിന്നുള്ളതിനേക്കാള്‍  ഭീഷണി ചൈനയില്‍നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാല്‍ ഇന്ത്യന്‍ സൈന്യം ചൈനാ അതിര്‍ത്തിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. 

അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രുരാജ്യത്തിനു വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്നുതന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നു. 

കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയതെന്നു കുമ്മനം പറഞ്ഞു. അകത്തുനിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചതു പോലും അതിനു വേണ്ടിയായിരുന്നു. 

ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തിനു വേണ്ടി പോരാടി മരിച്ച വീരസൈനികരെ കോടിയേരി അവഹേളിക്കുകയാണ്, കുമ്മനം കൂട്ടിച്ചേര്‍ത്തു. 

ഏകാധിപത്യ രാജ്യങ്ങളായ ഉത്തര കൊറിയയെയും ചൈനയെയും കോടിയേരിയും പിണറായി വിജയനും പ്രകീര്‍ത്തിക്കുന്നത് ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപതികളെ ആദര്‍ശ പുരുഷന്‍മാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപടവേഷം അണിയുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലായിരുന്നു ചൈനയെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്ന് കോടിയേരി പറഞ്ഞത്. നിലനില്‍പ്പിന് വേണ്ടിയാണ് ഉത്തര കൊറിയ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com