കായംകുളം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള രാജ്യ ഭരണത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കാണാതാകുന്നതില്‍ ഏറെ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അരക്ഷിതാവസ്ഥ വര്‍ധിക്കുകയാണ്. സ്വന്തം പക്ഷത്തുള്ള തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്ഥക്ക് മറ്റൊരു മാനമുണ്ട്.
ന്യൂനപക്ഷങ്ങളെയും പട്ടികജാതിവര്‍ഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോള്‍ എങ്ങോട്ടാണ് എന്നും അദ്ദേഹം ചോദിച്ചു.
ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്ലാനിങ് ബോര്‍ഡ് ഇല്ലാതാക്കിയത് ഇതിന്റെ ഭാഗമായാണ്. പാര്‍ലമെന്ററി സംവിധാനങ്ങളും തകര്‍ക്കാന്‍ ശ്രമമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പശുവിന്റെ പേരില്‍ ആളെ കൊല്ലുന്നു. ഹിന്ദു അല്ലാത്ത ആളുകളെ കൊല്ലുന്നു. എവിടേക്കാണ് നാം പോകുന്നത്?. ദളിതര്‍ വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു ഒരു ഭാഗത്ത് ന്യൂന പക്ഷത്തിനു നേരെ ആക്രമണം. ഇതാണ് സംഘപരിവാര്‍ ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ എങ്ങനെയെല്ലാം ഭിന്നിപ്പിക്കാന്‍ കഴിയും എന്നാണ് ഇവര്‍ നോക്കുന്നത്.
ഇനിയൊരു യുദ്ധമുണ്ടായാല്‍ അമേരിക്കന്‍ സൈനികരുടെ വിശ്രമ താവളമായി ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ മാറും. ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ ഒരേ ചിന്താഗതിക്കാരായ ആളുകള്‍ ഉയര്‍ന്നുവരണം. വിശാലമായ വേദി രൂപം കൊള്ളണം ഇതിനാണ് സിപിഎം നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം ഈ അവസ്ഥയില്‍ എത്തിയതിന് ഉത്തരവാദി കോണ്‍ഗ്രസാണ്. എന്നാല്‍ ഏറ്റവും വലിയ അപകടകാരി ബിജെപിയാണ്. അവരെ താഴെ ഇറക്കണം. പക്ഷെ കോണ്‍ഗ്രസുമായി കൂട്ടുകൂടിയിട്ട് കാര്യമില്ല. അനുഭവം മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ