എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷത്തിലായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തെ തോമസ് ഐസക് ചോദ്യം ചെയ്യുന്നു. അഭിമന്യു ക്യാമ്പസില്‍ എത്രമാത്രം ജനകീയനായിരുന്നുവെന്നും കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ നിലനിന്നിരുന്നില്ലെന്നും വ്യക്തമാക്കുന്ന കെഎസ്‌യു നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചിരിക്കുന്നത്.
ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫുട്‌ബോള്‍ സംബന്ധമായി കെഎസ്‌യു സംഘടിപ്പിച്ച ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ ചെന്നത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ അഭിമന്യുവായിരുന്നുവെന്ന് അഭിമാനത്തോടെയും അതിലേറെ സങ്കടത്തോടെയുമാണ് സഹപാഠിയായ കെഎസ്‌യു നേതാവ് ഓര്‍ത്തെടുക്കുന്നത്. ആ വാക്കുകള്‍ ഇങ്ങനെ:' അന്ന് ആദ്യം എത്തിയത് അവനായിരുന്നു.' അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ....ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ' ! ഉള്ളില്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. കെഎസ്‌യുക്കാര്‍ നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ്എഫ്‌ഐക്കാരന്‍...
അവന്റെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേല്‍ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒന്നര വര്‍ഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസില്‍ ഇണ്ടായിട്ടില്ല. ഒരുപക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ ുൃലലെിരല ആയിരിക്കും ഈ ക്യാമ്പസില്‍ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്'.
ഇതില്‍ നിന്ന് എന്താണ് നാം മനസിലാക്കുന്നത്? രാഷ്ട്രീയം മഹാരാജാസിലെ കുട്ടികളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. കൗമാരത്തിന്റെ എല്ലാ നിഷ്‌കളങ്കതളോടും കൂടി അവര്‍ തങ്ങളുടെ കാമ്പസ് ജീവിതം വര്‍ണാഭമാക്കിയിരുന്നു. പൂത്തിരിപോലെ ചിരിച്ചും കളിക്കമ്പങ്ങള്‍ തോളോടു തോള്‍ പങ്കുവെച്ചും മഹാരാജാസിനെ ഊഷ്മള സൗഹൃദത്തിന്റെ ഉത്സവപ്പറമ്പുകളാക്കിയ കുട്ടികള്‍.
എസ്എഫ്‌ഐ നേതാവായ അഭിമന്യുവിന് കെഎസ്‌യു നേതാവിനെ നിറഞ്ഞ ചിരിയോടെ ഇക്കയെന്ന് സംബോധന ചെയ്യാനും അവര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെ പങ്കെടുക്കാനും കഴിഞ്ഞിരുന്നു. ഒരു സങ്കുചിത ചിന്തയും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. അതാണ് മഹാരാജാസിന്റെ അന്തരീക്ഷം. ആ കാമ്പസിന്റെ ഇടനെഞ്ചാണ് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ കുത്തിപ്പിളര്‍ന്നത്.
ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ മഹാരാജാസിലെ കഴിഞ്ഞ വര്‍ഷത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഫൗദ് മുഹമ്മദ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പുകൂടി വായിച്ചാലേ ചിത്രം പൂര്‍ണമാകൂ. ആ കുട്ടി എഴുതുന്നു
'നേതാവ് എന്നായിരുന്നു അവന്‍ എല്ലാപ്പോഴും വിളിച്ചിരുന്നത്...കളിയാക്കി ആണെങ്കിലും സ്‌നേഹമുള്ള ആ വിളി കേള്‍ക്കാന്‍ പ്രത്യേകം ഒരു സുഖം ആയിരുന്നു...വിരുദ്ധ പക്ഷത്തായിരുന്ന പാര്‍ട്ടികളില്‍ ആയിട്ടു കൂടി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു അവന്‍..എന്നോട് മാത്രമല്ല മഹാരാജാസിലെ ഏകദേശം എല്ലാ വിദ്യാര്‍ഥികളോടും അവന്‍ അത് ഉണ്ടായിരുന്നു...സ്‌നേഹം മാത്രമായിരുന്നു അവനെ മുന്നോട്ട് നയിച്ചത്...ഒരു 5 മിനുറ്റ് അവനോട് സംസാരിച്ചു കഴിഞ്ഞാല്‍ സന്തോഷത്തോടെ മാത്രമേ നമ്മള്‍ പോവുകയുള്ളൂ...അത്രക്ക് രസികനും സംഭാഷണപ്രിയനുമായിരുന്നു അവന്‍...
മഹാരാജാസില്‍ അവന്‍ പഠിക്കുക ആയിരുന്നില്ല...ജീവിക്കുക ആയിരുന്നു...അവന്റെ ഉച്ചത്തിലുള്ള ആ ശബ്ദം എത്താത്ത മഹാരാജാസിലെ സ്ഥലങ്ങള്‍ വിരളമായിരുന്നു...അത്രക്ക് ഇഴകി ചേര്‍ന്നിരുന്നു അവന്‍ കോളേജുമായി...
എന്ത് കിട്ടിയെടാ പോപുലര്‍ ഫ്രണ്ടിന്റെ ചെന്നായ കൂട്ടങ്ങളെ അവനെ കൊന്നു കളഞ്ഞപ്പോ...അഭിമന്യു മറ്റു സംഘടനക്കാരായ ആരുടെയും പോസ്റ്റര്‍ കീറുന്നവനായിരുന്നില്ല...അത്രക്ക് ജനാധിപത്യ ബോധം ഉള്‍കൊണ്ടവന്‍ ആയിരുന്നു..അങ്ങോട്ട് ചെന്ന് ഒരിക്കലും പ്രശ്‌നം ഉണ്ടാക്കുന്നവനും ആയിരുന്നില്ല...സ്വന്തം പ്രസ്ഥാനത്തെ ആത്മാര്‍ഥമായി സ്‌നേഹിച്ചു നെഞ്ചില്‍ കൊണ്ട് നടക്കുമ്പോള്‍ തന്നെ പ്രകോപനങ്ങള്‍ സൃഷ്ടിക്കാതെ മറ്റുള്ളവരെ ബഹുമാനിക്കുന്നവന്‍ ആയിരുന്നു...പിന്നെ എവിടെയാണ് നിങ്ങള്‍ക്ക് ആത്മരക്ഷാര്‍ത്ഥം അവനെ കൊല്ലേണ്ടി വരുന്നത്....
മഹാരാജാസില്‍ രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ഒരു വിദ്യാര്‍ഥി സംഘട്ടനം നടന്നിട്ട് ഒരു വര്‍ഷത്തോളമായി..ഓര്‍മ ശരിയാണെങ്കില്‍ കഴിഞ്ഞ ജൂലായില്‍ ആണ് അങ്ങനെ ഒന്നു അവസാനമായി നടന്നത്...അത് തന്നെ ചെറിയ ഒരു കയ്യാങ്കളി മാത്രം...അതിനു ശേഷം വാക്ക് തര്‍ക്കങ്ങളും ചെറിയ ഉന്തും തള്ളുമോക്കെ ഉണ്ടായിരിക്കാം...പക്ഷെ ഒരിക്കലും ക്യാംപസ് സംഘര്‍ഷ ഭരിതം ആയിരുന്നില്ല..ഒരുത്തനെ കൊന്നു കളയാന്‍ മാത്രം കലുഷിതമായ ഒരു അവസ്ഥയും അവിടെ ഉണ്ടായിരുന്നില്ല...പിന്നെ എവിടെയാണ് നിങ്ങള്‍ പറയുന്ന സംഘര്‍ഷാവസ്ഥ...'
ഇല്ലാത്ത സംഘര്‍ഷത്തിന്റെ പേരുപറഞ്ഞാണ് ആസൂത്രിതവും ക്രൂരവുമായ കൊലപാതകത്തെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ന്യായീകരിക്കുന്നത്. കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന ആദ്യവാദം പൊളിഞ്ഞപ്പോഴാണ് ഇല്ലാത്ത സംഘര്‍ഷത്തിന്റെ കള്ളക്കഥയുമായി എത്തിയത്. പരിക്കേറ്റ ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും ഇതേവരെ ഒരാശുപത്രിയിലും ചികിത്സ തേടിയെത്തിയിട്ടില്ല. ധൈര്യശാലികളെല്ലാം ഒളിവിലാണ്. തങ്ങളോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന വെല്ലുവിളി പരസ്യമായി ഇപ്പോഴും മുഴങ്ങുന്നുമുണ്ട്.
ഇരുളിന്റെ മറവില്‍ ഒരു കൊച്ചുപയ്യന്റെ നെഞ്ചില്‍ കത്തികയറ്റിയ ശേഷം അതേ ഇരുളില്‍ മറഞ്ഞിരിക്കുന്നവരില്‍ നിന്നാണ് വെല്ലുവിളി. ഭീരുക്കളാണ് നിങ്ങള്‍. വെളിച്ചം ഭയക്കുന്ന ഭീരുക്കള്‍. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തെ, നിലപാടുകളുടെ വെളിച്ചത്തെ, ജീവിതത്തിന്റെ വെളിച്ചത്തെ, പൗരാവകാശങ്ങളുടെ വെളിച്ചത്തെ, മതാന്ധതയുടെ കരിമ്പടം പുതച്ച് കെടുത്തിക്കളയാമെന്നു വ്യാമോഹിക്കുന്ന ക്രിമിനലുകള്‍.
നിങ്ങള്‍ക്കു മാപ്പില്ല, മഹാരാജാസിലും കേരളത്തിലും, മനുഷ്യനുള്ള ഒരു മണ്ണിലും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ