ബംഗലൂരു : പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്‌നയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. ബംഗലൂരു മെട്രോ സ്റ്റേഷനിൽ കണ്ടത് ജെസ്ന അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള പെൺകുട്ടി ജെസ്‌നയല്ലെന്ന് ബന്ധുക്കളും സുഹുത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്‌നയെ ബംഗലൂരുവിലെ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ മെട്രോയിൽ കണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
തുടർന്ന് മെട്രോ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ ജസ്നയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകി. എന്നാൽ ഇത് പരിശോധിച്ച ശേഷം ദൃശ്യങ്ങളിലുള്ളത് ജെസ്‌നയല്ലെന്ന് ഇവർ വ്യക്തമാക്കുകയായിരുന്നു. മറ്റ് മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
അതേസമയം കഴിഞ്ഞ മാസം ബംഗലൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കെംപെഗൗഡ വിമാനത്താവളത്തിലും പൊലീസ് സംഘം കൂടുതൽ പരിശോധന നടത്തി. ജെസ്‌നയെ കാണാതായ മാർച്ച് 22 മുതൽ വിമാനത്താവളത്തിലെത്തിയ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടക്, മടിക്കേരി, മംഗളൂരു എന്നിവിടങ്ങളിലുള്ള അന്വേഷണം പൊലീസ് നടത്തിവരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ