തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്നു. ഇടുക്കിക്ക് പുറമെ കാലവർഷം കാര്യമായി ബാധിച്ച വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അട്ടപ്പാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയായ കോഴിക്കോട് ആനക്കാം പൊയിലിൽ ഇന്നലെ വൈകിട്ടോടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ആനക്കാം പൊയിലിൽ മലവെള്ളപ്പാച്ചിലിനെതുടർന്ന് ഒറ്റപ്പെട്ടുപോയ 40 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
കണ്ണൂർ ഇരിട്ടി മലയോര മേഖലയിൽ ഉരുൾപൊട്ടി. അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഇവിടെനിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇവിടെ രണ്ട് റോഡുകൾ ഒലിച്ചുപോയിരുന്നു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും കരകവിഞ്ഞതോടെ പുതൂർ മേഖലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.
ഇടുക്കിയിൽ 12 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി 52 പേരെ മാറ്റിപാർപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ