കൊച്ചി: മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജസ്‌നയെ കണ്ടതായി പൊലീസിന് ഇതുവരെ അറിയിപ്പു ലഭിച്ചത് പതിനാറു സ്ഥലങ്ങളില്‍നിന്ന്. ഇവിടെയെല്ലാം എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ജസ്‌നയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.
വിവിധ സ്ഥലങ്ങളിലായി പതിനാറിടത്ത് ജസ്‌നയെ കണ്ടതായി അവകാശപ്പെട്ട് വിവരങ്ങള്‍ ലഭിച്ചു. ഇവിടെയെല്ലാം പൊലീസ് സംഘം എത്തി പരിശോധിച്ചെങ്കിലും അതു ജസ്‌നയാണെന്നു സ്ഥിരീകരിക്കാനായില്ല.
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലേറെ ഫോണ്‍ കോളുകളാണ് ഇതുവരെ പരിശോധിച്ചത്. 250 ഓളം പേരെ ചോദ്യം ചെയ്തു.130 പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയത്. എന്നിട്ടും അന്വേഷണത്തില്‍ മുന്നേറ്റമൊന്നുമുണ്ടാക്കാനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെറ്റെന്നു തോന്നിയ വിവരങ്ങള്‍ പോലും ഇഴകീറി പരിശോധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ജസ്‌നയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്ന ഓരോ സ്ഥലത്തും പൊലീസ് സംഘം നേരിട്ടു പരിശോധന നടത്തി. ഝാര്‍ഖണ്ഡില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് അവിടെയും പൊലീസ ബന്ധപ്പെട്ടിരുന്നു. അതു മറ്റൊരു വ്യക്തിയുടേതാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.
ഒല്ലൂരിലുള്ള ജസ്‌നയുടെ അമ്മ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും അവിടെയുള്ള ആരുമായും ജസ്‌ന ബന്ധപ്പെട്ടിട്ടില്ലെന്നാണ് മനസ്സിലായത്. യെലഹങ്കയിലെ ബസ് സ്റ്റാന്‍ഡില്‍ ജസ്‌നയെന്നു തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. അവിടെനിന്ന് സിസിടിവി ഫുട്ടേജ് കണ്ടെടുക്കാനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ